അഴിമതിക്കേസിൽ അറസ്റ്റിലായ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലിയുടെ മകൻ വെടിയേറ്റ് മരിച്ചു;കൊലപാതകമെന്ന് കുടുംബം

ചണ്ഡീഗഡ്: അഴിമതിക്കേസിൽ അറസ്റ്റിലായ പഞ്ചാബ് സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലിയുടെ മകൻ വെടിയേറ്റ് മരിച്ചു.27 കാരനായ കാർത്തിക് പോപ്ലി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറയുന്നത് . എന്നാൽ അവനെ കൊലപ്പെടുത്തിയതാണെന്ന് സഞ്ജയ് പോപ്ലി ആരോപിച്ചു.ഇദ്ദേഹത്തിൻറെ വസതിയിൽ വിജിലൻസ് റെയിഡ് നടക്കുന്നതിനിടെയാണ് കാർത്തിക് പോപ്ലിയുടെ മരണം.

“എന്റെ കൺമുന്നിൽ വെച്ചാണ് മകൻ കൊല്ലപ്പെട്ടത്. മകന്റെ മരണത്തിന് ഞാൻ ദൃക്സാക്ഷിയാണ്,” സഞ്ജയ് പോപ്ലി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകനെ ഉദ്യോഗസ്ഥർ വെടിവച്ചതാണെന്ന് സഞ്ജയ് ആരോപിച്ചു.

കാർത്തിക്കിന് വെടിയേൽക്കുന്ന സമയത്ത് വിജിലൻസ് സംഘം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് അയൽക്കാർ മാധ്യമങ്ങളോട് പറഞ്ഞത്. സഞ്ജയ് പോപ്ലിക്കെതിരായ അഴിമതി കേസിലെ അന്വേഷണത്തിനാണ് വിജിലൻസ് സംഘം ഇദ്ദേഹത്തിൻറെ ചണ്ഡീഗഡിലെ വീട്ടിൽ റെയിഡിന് എത്തിയത്.പഞ്ചാബിലെ നവൻഷഹറിൽ മലിനജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നൽകുന്നതിൽ കൈക്കൂലി ആവശ്യപ്പെട്ടതിന് ജൂൺ 20 നാണ് സഞ്ജയ് പോപ്ലി അറസ്റ്റിലായത്. ഇദ്ദേഹത്തിൻറെ വീട്ടിൽ വിജിലൻസ് സംഘം നടത്തിയ റെയ്ഡിൽ നിരവധി സ്വർണ-വെള്ളി നാണയങ്ങളും പണവും മൊബൈൽ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അതേ സമയം കേസിൽ സഞ്ജയ് പോപ്ലിക്കെതിരെ മൊഴി നൽകാൻ വിജിലൻസ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. “വിജിലൻസ് ഉദ്യോഗസ്ഥർ ഞങ്ങളെ സമ്മർദ്ദത്തിലാക്കി, അവർ രജിസ്റ്റർ ചെയ്ത കേസിനെ തെറ്റായ മൊഴി നൽകാൻ എന്റെ വീട്ടുജോലിക്കാരിയെ പോലും പീഡിപ്പിക്കുകയായിരുന്നു. 27 വയസ്സുള്ള എന്റെ മകൻ പോയി. അവൻ ഒരു മിടുക്കനായ അഭിഭാഷകനായിരുന്നു’ – സഞ്ജയ് പോപ്ലിയുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement