വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പാളി: മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിട്ടേക്കും

മുംബൈ:: വിമതരെ അനുയയിപ്പിക്കാനുള്ള നീക്കം പാളിയതോടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സർക്കാർ പിരിച്ചുവിടാൻ നീക്കം. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ രാജിവെക്കുമെന്ന സൂചനകൾ നേതാക്കൾ നൽകി. നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവുത്ത്‌ ട്വീറ്റ് ചെയ്തു.

ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റർ ബയോയിൽ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു. ഒരു മണിക്ക് ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഷിന്ദേയ്‌ക്കൊപ്പമുള്ള എംഎൽഎമാരുമായി ചർച്ച നടത്തുമെന്ന് സഞ്ജയ് റാവുത്ത്‌ നേരത്തെ പറഞ്ഞിരുന്നു.ഏക്‌നാഥ് ഷിന്ദേ സുഹൃത്തും പാർട്ടി മുൻ അംഗവുമാണ്. ദശാബ്ദങ്ങളോളം ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചു. പാർട്ടിയേയോ പ്രവർത്തകരേയോ ഒഴിവാക്കുക എന്നത് ഞങ്ങൾക്ക് എളുപ്പത്തിൽ സാധ്യമായ ഒരു കാര്യമല്ല. ഇന്ന് രാവിലെ ഒരു മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചിരുന്നു. എംഎൽഎർ സേനയിൽ തുടരും. ഞങ്ങളുടെ പാർട്ടി ഒരു യോദ്ധാവാണ്, പോരാട്ടം തുടരും. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എൻസിപി-കോൺഗ്രസ് മന്ത്രിമാരുടെ പ്രവർത്തന ശൈലിയോടാണ് എംഎൽഎമാർക്ക് എതിർപ്പുള്ളത്. ഉദ്ധവിനോട് എതിർപ്പില്ലെന്നും അദ്ദേഹത്തിന്റെ അവകാശപ്പെട്ടു. എന്നാൽ ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പമുള്ള വിമത എംഎൽഎമാരെ തിരികെയെത്തിക്കാനുള്ള ശിവസേനയുടെ ശ്രമങ്ങൾ ഫലവത്തായില്ലെന്നാണ് സഞ്ജയ് റാവുത്തിന്റെ ട്വീറ്റിൽ നിന്ന് ലഭിക്കുന്ന സൂചന.

ശിവസേനയുടെ അനുനയ നീക്കത്തിന് തടയിട്ട് കൊണ്ട് ഗുജറാത്തിൽ തമ്പടിച്ചിരുന്ന വിമതർ ചൊവ്വാഴ്ച രാത്രിയോടെ ഗുവാഹട്ടിയിലേക്ക് മാറിയിരുന്നു.

അതിനിടെ ശേഷിക്കുന്ന 12 എംഎൽഎമാരെ ശിവസേന മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി. ഏക്‌നാഥ് ഷിന്ദേയെ നീക്കിയതിന് പിന്നാലെ നിയമിച്ച പുതിയ നിയമസഭാ കൗൺസിൽ നേതാവ് അജയ് ചൗധരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താൻ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement