’18 വയസ്സുകാർ ഇനി സൈനിക സേവനത്തിന്’; ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കമായി

ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക സേവനത്തിലേയ്‌ക്ക് യുവാക്കളെ എത്തിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം. കൗമാരക്കാർക്ക് നാലുവർഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിക്കാണ് ഇന്ന് തുടക്കമായത്.

ഇതിലൂടെ യുവതലമുറയ്ക്ക് സൈന്യത്തിൽ ചേരാൻ കഴിയും, പദ്ധതി ജിഡിപിയുടെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

മൂന്ന് സേനകളുടേയും മേധാവികൾ പദ്ധതി പ്രഖ്യാപനം നടത്തും. അഗ്നിവീർ എന്നാണ് കൗമാര സേനയ്‌ക്ക് സൈന്യം പേരിട്ടിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും മുന്നിൽ രണ്ടാഴ്ച മുന്നേ അഗ്നിപഥ് പദ്ധതിയുമായ് ബന്ധപ്പെട്ട സേവന വേതന വ്യവസ്ഥയുടെ എല്ലാ തീരുമാനങ്ങളും സൈനിക ഉദ്യോഗസ്ഥർ അവതരിപ്പിച്ചുകഴിഞ്ഞു. നാലു വർഷത്തെ സേവനത്തിൽ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം മുപ്പതിനായിരം രൂപയോളം പ്രതിമാസ ശമ്പളമായി ലഭിക്കും.

ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സിനാണ് കൗമാരക്കാരായ സൈനികരുടെ കാര്യങ്ങൾ പരിപാലിക്കുക. നാലു വർഷത്തെ സേവനം പൂർത്തിയാക്കിയാൽ ശേഷം സ്വയം വിരമിയ്ക്കൽ തേടാം. ഇങ്ങനെയുള്ളവർക്ക് മറ്റ് മേഖലകളിൽ ജോലി ലഭിക്കാനുള്ള സംവിധാനം സൈന്യം നേരിട്ട് ലഭ്യമാക്കും കൗമാരക്കാരായ സൈനികരെ നേരിട്ട് യുദ്ധമുഖമല്ലാത്ത എല്ലാ മേഖലകളിലും നിയോഗിക്കും. നാലുവർഷം കൊണ്ട് ലഭിക്കുന്ന പരിശീലനം സാങ്കേതിക മികവും ധൈര്യവും രാജ്യസ്നേഹവും അച്ചടക്കവുമുള്ള യുവനിരയെ രാജ്യത്തിന് സമ്മാനിക്കും എന്നാണ് സൈന്യത്തിന്റെ പ്രതിക്ഷ.

Advertisement