കളിക്കുന്നതിനിടെ സെപ്ടിക് ടാങ്കിൽ വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം, രക്ഷിക്കാനിറങ്ങിയ പിതാവിനും അമ്മാവനും ജീവൻ നഷ്ടപ്പെട്ടു

Advertisement

ചണ്ഡിഗഡ്: കളിക്കുന്നതിനിടെ സെപ്ടിക് ടാങ്കിൽ വീണ എട്ട് വയസുകാരനും കുട്ടിയെ രക്ഷിക്കാനിറങ്ങിയ അച്ഛനും അമ്മാവനും ശ്വാസം മുട്ടി മരിച്ചു.

ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ബിച്ചോറിലാണ് സംഭവം. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സെപ്ടിക് ടാങ്കിന്റെ സ്ലാബ് തകർന്നാണ് അപകടം. എട്ടുവയസുകാരനായ ആരിജ്, അച്ഛൻ സിറാജ്, അമ്മാവൻ സലാം എന്നിവരാണ് മരണമടഞ്ഞത്.

കുട്ടിയുടെ അച്ഛന്റെയും അമ്മാവന്റെയും മുന്നിൽ വച്ചാണ് 20 അടി താഴ്ചയുള്ള സെപ്ടിക് ടാങ്കിലേക്ക് കുട്ടി വീഴുന്നത്. അപ്പോൾ തന്നെ പിതാവും അമ്മാവനും ടാങ്കിലേക്ക് ഇറങ്ങിയെങ്കിലും മൂവരും ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. എന്നാൽ ഇത്രയും വലിയൊരു സംഭവം നടന്നിട്ടും നാട്ടുകാരോ ബന്ധുക്കളോ സംഭവം പൊലീസിൽ അറിയിച്ചില്ലെന്ന് പുൻഹാന ഡപ്യൂട്ടി സൂപ്രണ്ട് ഷംസീർ സിങ് പറഞ്ഞു. പൊലീസിനെയോ അധികൃതരെയോ അറിയിക്കാതെ ബന്ധുക്കൾ മൂവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Advertisement