പലേടത്തും ഒരു ദിവസത്തേക്കുള്ള കൽക്കരി മാത്രം; കൽക്കരി വണ്ടിക്കായി 42 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: കൽക്കരിക്ഷാമം കടുത്ത വൈദ്യതി പ്രതിസന്ധിക്കു വഴിതെളിച്ച സാഹചര്യത്തിൽ കൽക്കരി നീക്കം വേഗത്തിലാക്കാൻ ട്രെയിനുകൾ റദ്ദാക്കി കേന്ദ്രസർക്കാർ.
പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് വളരെ കുറവായതിനാൽ കൽക്കരി വണ്ടികളുടെ വേഗത്തിലുള്ള നീക്കം നടക്കുന്നതിനാണ് ഇന്ത്യയിലുടെ നീളം 42 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത്.

താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരം അതിവേഗം കുറയുന്നതിനാൽ ഈ ട്രെയിനുകൾ അനിശ്ചിതകാലത്തേക്കു റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. കൽക്കരി എത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനും കൽക്കരി വൈദ്യുത നിലയങ്ങളിലേക്കു കൊണ്ടുപോകാനുള്ള സമയം കുറയ്ക്കാനുമാണ് റെയിൽവേ ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

അതേസമയം, ട്രെയിനുകൾ റദ്ദാക്കാനുള്ള നീക്കം താത്കാലികമാണെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായാലുടൻ പാസഞ്ചർ സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്സിക്യൂട്ടീവ് ഡയറക്ടർ ഗൗരവ് കൃഷ്ണ ബൻസാൽ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, നേരത്തെ റദ്ദാക്കിയ ഛത്തീസ്ഗഢിലെ മൂന്നു ട്രെയിനുകൾ അവിടുത്തെ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്നു പുനഃസ്ഥാപിച്ചു.

ഇതിനിടെ, കൽക്കരി ശേഖരം അതിവേഗം കുറയുന്നത് പല സംസ്ഥാനങ്ങളും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സെൻട്രൽ ഇലക്‌ട്രിസിറ്റി അഥോറിറ്റിയുടെ (സിഇഎ) പ്രതിദിന കൽക്കരി സ്റ്റോക്ക് റിപ്പോർട്ട് അനുസരിച്ച്‌, 165 താപവൈദ്യുത നിലയങ്ങളിൽ 56 എണ്ണത്തിൽ 10 ശതമാനം അല്ലെങ്കിൽ അതിൽ താഴെ കൽക്കരി മാത്രമേ ശേഷിക്കുന്നുള്ളൂ. കുറഞ്ഞത് 26 എണ്ണത്തിൽ അഞ്ച് ശതമാനത്തിൽ താഴെ സ്റ്റോക്ക് ആണ് അവശേഷിക്കുന്നത്.

പ്രധാന പവർ പ്ലാൻറുകളിൽ ഒരു ദിവസത്തിൽ താഴെ ഉപയോഗിക്കാനുള്ള കൽക്കരി മാത്രമേ അവശേഷിക്കുന്നുള്ളൂ, കുറഞ്ഞത് 21 ദിവസത്തേക്കുള്ള കരുതൽ കൽക്കരി ഉണ്ടായിരിക്കണമെന്നതാണ് ചട്ടം.

കൽക്കരി ക്ഷാമം വൈദ്യുതി തടസത്തിനു കാരണമാകുമെന്നും ഇതു മെട്രോ, സർക്കാർ ആശുപത്രികൾ തുടങ്ങിയ സേവനങ്ങളിൽ തടസമുണ്ടാക്കുമെന്നും ഡൽഹി വൈദ്യുതി മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. ഇന്ത്യയിലെമ്പാടും സ്ഥിതിഗതി ഭയാനകമാണ്. നമ്മൾ കൂട്ടായി ഉടൻ പരിഹാരം കണ്ടെത്തണമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു.

Advertisement