മുഹൂര്‍ത്തത്തിന് വരനെത്തിയില്ല,ഏറെ വൈകി എത്തിയത് നാലുകാലില്‍, അപ്പോള്‍തന്നെ വധുവിന്‍റെ കൈപിടിച്ചുകൊടുത്തു, ആര്‍ക്കാണെന്നോ?

മുംബൈ: മുഹൂര്‍ത്ത സമയത്ത് വരന്‍ കല്യാണപ്പന്തലില്‍ എത്താത്തതിനെ തുടര്‍ന്ന് മകള്‍ക്ക് പുതിയ വരനെ കണ്ടെത്തി പെണ്‍കുട്ടിയുടെ പിതാവ്.

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. മദ്യപിച്ചതിനാലാണ് വരന് യഥാസമയം പന്തലില്‍ എത്താന്‍ കഴിയാതെ പോയതെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് മകളെ ബന്ധുവായ യുവാവിന് വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നു.

ഏപ്രില്‍ 22നായിരുന്നു വിവാഹം. അതിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു.വൈകീട്ട് നാലുമണിക്കായിരുന്നു മുഹൂര്‍ത്തം. രാത്രി എട്ടുമണിയായിട്ടും വരനും സംഘവും വിവാഹപ്പന്തില്‍ എത്തിയിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാനവും നൃത്തവും തുടര്‍ന്നതാണ് യഥാസമയത്ത് കല്യാണപ്പന്തലില്‍ എത്താന്‍ കഴിയാതെ വന്നത്. ഈ വിവരം അറിഞ്ഞതോടെ വരന്റെ സ്വഭാവവും വ്യക്തമായി.
എട്ടുമണിക്ക് ശേഷം വീട്ടിലെത്തിയ വരനും കൂട്ടരും വൈകിയെത്തിയതിന് പരിഭവിച്ചവരെ കയ്യേറ്റം ചെയ്യാനാണ് ശ്രമിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ആലോചിച്ച് മകള്‍ക്ക് ബന്ധുക്കളില്‍ ഒരാളുമായി വിവാഹം നടത്തുകയായിരുന്നെന്ന് വധുവിന്റെ അമ്മ പറഞ്ഞു. വരന്‍ സമയത്ത് എത്താത്തതിനെ തുടര്‍ന്ന് വിവാഹം നടത്താനാകില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിനാല്‍ അതേപന്തലില്‍ വച്ചുതന്നെ മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു.

Advertisement