ആഢംബര ഹോട്ടലിൽ ലഹരി പാർട്ടി: നടന്റെ മകളടക്കം 150 ഓളം പേർ പിടിയിൽ

ഹൈദരാബാദ്: ബഞ്ചാര ഹിൽസിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബിൽ ഞായറാഴ്ച പുലർച്ചെ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ വിഐപികളുടെയും നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ ഉൾപ്പെടെ 142 പേരെ ഹൈദരാബാദ് പോലിസിന്റെ ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയിലെടുത്തു.

കൊക്കെയ്ൻ, കഞ്ചാവ് തുടങ്ങിയ നിരോധിത പദാർത്ഥങ്ങൾ ഇവരിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

നടൻ നാഗ ബാബുവിന്റെ മകളും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവളുമായ നിഹാരിക കൊണിഡേലയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. തന്റെ മകൾക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെടുന്ന വീഡിയോ നാഗബാബു പിന്നീട് പുറത്തുവിട്ടു.

നിഹാരികയ്‌ക്കൊപ്പം ഗായകനും തെലുങ്ക് ബിഗ്‌ബോസ് മത്സര വിജയിയുമായ രാഹുൽ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പിഎസ്‌എസി ചെയർമാനും മുൻ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകൾ, ഗുണ്ടാർ എംപി ഗല്ല ജയദേവിന്റെ മകൻ തുടങ്ങിയവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

മുൻ ഖമ്മം ജില്ലയിൽ നിന്നുള്ള ഒരു മുൻ എംപിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ പബ് പാർട്ടിക്കാർക്കിടയിൽ ജനപ്രിയമാണ്. ഹൈദരാബാദിൽ അടുത്തിടെ വൻ തോതിൽ മയക്കു മരുന്ന് വിൽപന നടക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ബഞ്ചറാഹിൽസിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ പോലിസ് റെയ്ഡ് നടത്തിയത്. മയക്കുമരുന്ന്, കഞ്ചാവ്, ചരസ് എന്നിവ ഹോട്ടലിൽ നിന്നും പിടിച്ചെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി.

അറസ്റ്റിലായ എല്ലാവരെയും ബഞ്ചാര ഹിൽസ് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. ചട്ടങ്ങൾക്ക് വിരുദ്ധമായി പുലർച്ചെ മൂന്നു വരെ പബ് നടത്തിയതിന് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ചിലരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. 38 പേർ ഇപ്പോൾ പോലിസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. റെയ്ഡിനെത്തിയ പോലിസ് ഉദ്യോഗസ്ഥരുമായി പാർട്ടിയിൽ പങ്കെടുത്തവർ തർക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രാഹുൽ സിപ്ലിഗുനിയെ രാവിലെ വിട്ടയച്ചതായും റിപ്പോർട്ടുണ്ട്. എത്ര ഉന്നതരായാലും വിശദമായി ചോദ്യം ചെയ്യാതെ ആരെയും വിട്ടയക്കില്ലെന്ന് പോലിസ് പറഞ്ഞു. ഹോട്ടൽ ജീവനക്കാരെയും മാനേജരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിന്റെ ബാർ ലൈസൻസ് ദുരുപയോഗം ചെയ്താണ് പുലർച്ചവരെ നീളുന്ന പാർട്ടി നടത്തിയതെന്നാണ് പോലിസ് നൽകുന്ന വിവരം.

അതേസമയം സംഭവത്തിൽ ബഞ്ചറാഹിൽസ് പൊലീസ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. പാർട്ടി നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും ആവശ്യമായ നടപടി സ്വീകരിച്ചില്ല എന്ന കാരണത്താൽ ഇൻസ്‌പെക്ടർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നഗരത്തിൽ മയക്കു മരുന്ന് ഉപയോഗം ഉയർന്ന തോതിലാണെന്ന ആരോപണം ശക്തമാണ്.

Advertisement