ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധി; പരീക്ഷകൾ ബഹിഷ്‌കരിച്ച്‌ കർണാടകയിലെ വിദ്യാർത്ഥിനികൾ

Advertisement

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരി വച്ച്‌ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച്‌ പരീക്ഷകൾ ബഹിഷ്‌കരിച്ച്‌ മുസ്ലിം കോളേജ് വിദ്യാർത്ഥിനികൾ.

കർണാടക യാദ്ഗിറിലെ കെംബാവി സർക്കാർ പിയു കോളേജിലെ 35 വിദ്യാർത്ഥിനികളാണ് പരീക്ഷകൾ ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോയത്. ഇവരെക്കൂടാതെ വിധിക്കെതിരെ ചെന്നൈയിലെ ന്യു കോളേജ് വിദ്യാർത്ഥിനികളും പ്രതിഷേധിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് കർണാടക ഹൈക്കോടതി ഹിജാബ് നിരോധനത്തിനെതിരായ ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. വിധിക്കെതിരെ വിദ്യാർത്ഥിനികൾ സുപ്രീം കോടതിയെ സമീപിക്കും.

നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ലെന്നുമാണ് കോടതി വിലയിരുത്തിയത്. ഹിജാബ് നിരോധനം മതാചാരത്തിന്റെ ഭാഗമാണെന്നോ ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണത്തിന്റെ ലംഘനമാണെന്നോ കോടതിക്ക് ഇപ്പോൾ വിലയിരുത്താൻ കഴിയുന്നില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച്‌ കർണാടകയിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. കേസിൽ വിവിധ സംഘടനകളും കക്ഷി ചേർന്നിരുന്നു.

ഉഡുപ്പി പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉഡുപ്പി പിയു കോളജിൽ നിന്ന് പുറത്താക്കിയ ആറു വിദ്യാർത്ഥിനികളാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ചിൽ നൽകിയിരുന്ന ഹർജി പിന്നീട് വിശാല ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഹിജാബ് നിരോധനം മൗലികാവകാശത്തിന്റെ ലംഘനമെന്നാണ് വിദ്യാർത്ഥികളുടെ വാദം.

Advertisement