കുട്ടികൾ ക്ലാസുകളിൽ നേരിട്ട് പങ്കെടുക്കാം, തീരുമാനം സംസ്ഥാനങ്ങൾക്ക് വിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ( 03.02.2022) സ്‌കൂൾ വിദ്യാർഥികൾക്ക് നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാൻ മാതാപിതാക്കളുടെ സമ്മതം ആവശ്യമാണോ എന്ന് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി.

മാതാപിതാക്കളുടെ സമ്മതം വേണമെന്ന പഴയ മാർഗനിർദേശം പരിഷ്‌ക്കരിച്ചാണ് പുതിയ തീരുമാനത്തിലെത്തിയത്. കോവിഡിന്റെ മൂന്നാം തരംഗത്തിനിടയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിഷ്‌ക്കരിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ഓൺലൈൻ ക്ലാസുകളിൽ നിന്ന് സ്‌കൂളുകളിലേക്ക് ക്ലാസുകൾ മാറ്റുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾക്കാണ് സർക്കാർ ഊന്നൽ നൽകിയിരിക്കുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേകം ഇടപെടലുകളുണ്ടാകും. ഓരോ വിദ്യാർഥിയും സിലബസിലുള്ള പുസ്തകങ്ങൾക്കപ്പുറമുള്ള പുസ്തകങ്ങൾ വായിക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാര പദ്ധതികൾ നടപ്പിലാക്കുക എന്നിവയ്ക്കാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സ്‌കൂളുകൾ പുനരാരംഭിക്കുന്നതിന് നിലവിലുള്ള സ്‌കൂൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ (SoPs) പരിഷ്‌കരിച്ച മാർഗനിർദേശങ്ങൾ ചേർക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഫിസിക്കൽ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സമ്മതം സ്‌കൂളുകൾ വാങ്ങേണ്ടതുണ്ടോ എന്ന് സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് പുതിയ പരിഷ്‌കരണം വ്യക്തമാക്കുന്നു.

സ്‌കൂളുകൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ നിർദിഷ്ട എസ്‌ഒപികളുടെ കരട് തയ്യാറാക്കാനും എല്ലാവരിൽ നിന്നുമുള്ള അഭിപ്രായങ്ങൾ പരിഗണിക്കാനും ഈ നീക്കം സംസ്ഥാന സർക്കാരുകളെ സഹായിക്കുമെന്ന് ഡെൽഹിയിലെ 400-ലധികം സ്‌കൂളുകളുടെ അംബ്രലാ ബോഡിയായ (DDMA) അൺ എയ്ഡഡ് പ്രൈവറ്റ് അംഗീകൃത സ്‌കൂളുകളുടെ ആക്ഷൻ കമ്മിറ്റി സെക്രടറി ഭരത് അറോറ പറഞ്ഞു. പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കൂടുതൽ കാലതാമസമില്ലാതെ ക്ലാസുകളും കളിസ്ഥലങ്ങളും വീണ്ടും തുറക്കണമെന്നും എല്ലാവരും തിരിച്ചറിയേണ്ട സമയമാണിത്. സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന് സ്‌കൂളുകളോടും അധ്യാപകരോടും രക്ഷിതാക്കളോടും ആവശ്യപ്പെടാൻ ഞങ്ങൾ ഡിഡിഎംഎയോടും അതിലെ അംഗങ്ങളോടും അഭ്യർഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഗ്രേഡുകളിലുമുള്ള വിദ്യാർഥികൾക്കായി ഉടൻ സ്‌കൂളുകൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ അടുത്തിടെ ഡൽഹി ഗവർണർക്ക് കത്തയച്ചിരുന്നു. മറ്റെല്ലാ സ്ഥാപനങ്ങളും പുനരാരംഭിക്കാൻ തീരുമാനിച്ചപ്പോൾ സ്‌കൂളുകൾ അടച്ചിടുന്നത് ന്യായീകരിക്കാനാവില്ലെന്ന് കത്തിൽ ഊന്നിപ്പറഞ്ഞു.

ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കുമ്ബോൾ വിദ്യാർഥികളുടെ സുഗമമായ പഠനത്തിന് ഊന്നൽ നൽകി, സ്‌കൂൾ-റെഡിനെസ്, ബ്രിഡ്ജ് കോഴ്‌സുകൾ തയ്യാറാക്കി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. സ്‌കൂളുകൾ വീണ്ടും തുറന്നാൽ, ഗ്രേഡുമായി ബന്ധപ്പെട്ട സിലബസ് ബ്രിഡ്ജ് കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഏറ്റെടുക്കാവൂ, അതിനാൽ വിദ്യാർഥികൾക്ക് മാറിയ സ്‌കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കഴിയും, സമ്മർദവും വിട്ടുവീഴ്ചയും അനുഭവിക്കരുത്, പ്രത്യേകിച്ച്‌ മറ്റെങ്ങും പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾ- മാർഗനിർദേശങ്ങളിൽ പറയുന്നു.

കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. പകർചവ്യാധിയുമായി ബന്ധപ്പെട്ട സാഹചര്യം സുസ്ഥിരമാകുന്നതുവരെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നുണ്ട്.

Advertisement