ന്യൂഡെല്‍ഹി.പുതിയ പാർലമെന്റ് മന്ദിരം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇത്തരം ഹർജികൾ പരിഗണിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. എന്തുകൊണ്ടാണ് ഇത്തരം ഹർജികൾ നൽകുന്നത് എന്ന് അറിയാമെന്നും, ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കാൻ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയുടെ പേരിൽ പിഴ വിധിക്കാത്തതിൽ കൃതജ്ഞത ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് മാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെതാണ് നടപടി. ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇതേതുടർന്ന് ഹർജിക്കാരനായ അഭിഭാഷകൻ സി ആർ ജയ സുക്കിൻ ഹർജി പിൻവലിച്ചു.