തലാഖ്; ഹസിൻ ജഹാന്‍റെ ഹർജിയിൽ സുപ്രീംകോടതിയുടെ ഇടപെടൽ, നോട്ടീസ് അയച്ചു; ഷമിയെ കക്ഷിചേർത്തില്ല

ന്യൂഡൽഹി: തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയായിരുന്ന ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ,ജസ്റ്റിസ് ജെ.ബി പർദ്ദിവാലാ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.

ഹർജി തലാഖ് ചോദ്യം ചെയ്തുള്ള മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാൻ കോടതി മാറ്റി. അതേസമയം കേസിൽ മുഹമ്മദ് ഷമിയെ കക്ഷിയാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്ര സർക്കാർ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങി കേസിൽ കക്ഷിയായിട്ടുള്ളവർക്കാണ് കോടതി നോട്ടീസ് അയച്ചത്.

തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ഏകപക്ഷീയമാണെന്നും ഇത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ജഹാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നത്. തന്റെയും മുഹമ്മദ് ഷമിയുടെ വിവാഹം മുസ്ലീം ആചാര പ്രകാരമാണ് നടന്നത്. 2014 ൽ കൊൽക്കത്തയിൽ വച്ചാണ് വിവാഹം നടന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം പിന്നീട് നിയമപരമായി രജിസ്റ്റർ ചെയ്തു. എന്നാൽ കഴിഞ്ഞവർഷം ജൂലായിൽ തന്നെ തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയെന്ന് കാട്ടി ഷമി നോട്ടീസ് നൽകിയെന്നും ഇതിന് താൻ മറുപടി നൽകിയെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജഹാൻ വ്യക്തമാക്കിയിരുന്നു.

മാസത്തിലൊരിക്കൽ തുടർച്ചയായി മൂന്ന് മാസം തലാഖ് ചൊല്ലി ഭർത്താവിന് ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയുന്ന മുത്തലാഖിന്റെ രൂപമാണ് തലാഖ് – ഇ ഹസൻ. ഇത്തരത്തിൽ ഭർത്താവ് തന്നെ തലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാല്‍ നിരോധിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. സ്ത്രീയുടെ അവകാശത്തെ പരിഗണിക്കാതെ ഏകപക്ഷീയമായ നടപടിയാണിതെന്നും ഹർജിയിൽ പറയുന്നുണ്ട്. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹസിൻ ജഹാനായി സുപ്രീം കോടതിയിൽ ഹാജരായത്.

Advertisement