ചെന്നെ.തമിഴ് നാട് മന്ത്രിസഭയിൽ അഴിച്ചു പണി. ബിജെപി പുറത്തുവിട്ട ഡിഎംകെ ഫയൽസുമായി ബന്ധപ്പെട്ട്, ഓഡിയോ ക്ളിപ്പ് വിവാദത്തിൽ കുടുങ്ങിയ പഴനിവേൽ ത്യാഗരാജനെ ധനമന്ത്രി സ്ഥാനത്തു നിന്നു മാറ്റി. ഐടി, ഡിജിറ്റൽ സർവീസ് വകുപ്പുകളാണ് പിടിആറിന് നൽകിയത്. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരസാണ് പുതിയ ധനമന്ത്രി. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത, ടിആർബി രാജയാണ് പുതിയ വ്യവസായ മന്ത്രി. ഡിഎംകെ ട്രഷററും മുതിർന്ന നേതാവുമായ ടി ആർ ബാലുവിൻ്റെ മകനാണ് ടിആർബി രാജ.
ഡിഎംകെ പ്രവർത്തകനെ കല്ലെറിഞ്ഞ് വിവാദത്തിലായ ക്ഷീര വികസന വകുപ്പ് മന്ത്രി സി കെ നാസറിനെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കി. മനോ തങ്കരാജിനാണ് ക്ഷീരവികസന വകുപ്പ് നൽകിയത്. നേരത്തെ ഐടി- ഡിജിറ്റൽ സർവീസ് വകുപ്പുകളാണ് മനോ തങ്കരാജ് കൈകാര്യം ചെയ്തിരുന്നത്. പബ്ളിക് റിലേഷൻ വകുപ്പ് മന്ത്രി എം പി സ്വാമിനാഥന്, തമിഴ് വികസന വകുപ്പിൻ്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്.