ചെന്നൈ . വിവാദമായ ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തമിഴ് നാട്ടിൽ അവസാനിപ്പിച്ചു. റിലീസ് ചെയ്ത മുഴുവൻ കേന്ദ്രങ്ങളിലും പ്രദർശനം അവസാനിപ്പിയ്ക്കാനാണ് തീയറ്റർ ഉടമകൾ തീരുമാനിച്ചത്. സാമ്പത്തിക നഷ്ടം കാരണമാണ് പ്രദർശനം നിർത്തുന്നതെന്ന് ഉടമകൾ അറിയിച്ചു.
ചെന്നൈയിൽ 15 കേന്ദ്രങ്ങളിലും കോയമ്പത്തൂരിൽ മൂന്ന് കേന്ദ്രങ്ങളിലുമാണ് സിനിമ റിലീസ് ചെയ്തത്. അഞ്ചാം തീയതി തന്നെ വിവിധയിടങ്ങളിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധവും ഉണ്ടായി. ചില മാളുകളിൽ പ്രദർശനം നിർത്തുകയും ചെയ്തിരുന്നു. റിലീസ് ചെയ്ത്, രണ്ടു ദിവസം പിന്നിടുമ്പോൾ പ്രേക്ഷകരിൽ നിന്നും കാര്യമായ പ്രതികരണം ഇല്ലാത്ത സാഹചര്യത്തിലാണ് പ്രദർശനം നിർത്തിവെയ്ക്കുന്നതെന്ന് തിയറ്റർ ഉടമകൾ അറിയിച്ചു.
അവധിക്കാലമായിട്ടു കൂടി, സിനിമ കാണാൻ ആളുകൾ എത്തുന്നില്ല. ഇത് വലിയ നഷ്ടം സൃഷ്ടിയ്ക്കുന്നുണ്ട്. മാത്രമല്ല, പ്രതിഷേധത്തിൻ്റെ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. തിയറ്ററുകൾക്ക് ഉള്ളിൽ കയറി പ്രതിഷേധിയ്ക്കുമെന്ന് നേരത്തെ ചില മുസ്ലിം സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് പ്രദർശനം നിർത്തിവെയ്ക്കാൻ തിയറ്റർ ഉടമകൾ തീരുമാനിച്ചത്.