കനത്ത മഴ; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ വെള്ളത്തിൽ

Advertisement

ബെംഗളൂരു: ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിനടിയിലായി. ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ, 8,480 കോടി രൂപ ചെലവിൽ നിർമിച്ച ഹൈവേ റോഡ് മുങ്ങുകയായിരുന്നു. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. യാത്രക്കാർ ചിലർ സർക്കാരിനെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും രൂക്ഷമായി വിമർശിച്ചു.

“എന്റെ കാർ വെള്ളക്കാട്ടിൽ പാതി മുങ്ങിയതോടെ ഓഫ് ആയി. തുടർന്ന് പിന്നിലുണ്ടായിരുന്ന ലോറി കാറിലിടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്റെ കാർ നന്നാക്കിതരാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യർത്ഥിക്കുകയാണ്. പ്രധാനമന്ത്രി മോദി ഹൈവേ ഉദ്ഘാടനം ചെയ്തു. എന്നാൽ ആ റോഡ് അദ്ദേഹം പരിശോധിച്ചിരുന്നോ? ഉദ്ഘാടനത്തിന് തയാറായതാണോ എന്ന് ഗതാഗത മന്ത്രാലയം പരിശോധിച്ചോ? വികാസ് എന്ന യാത്രക്കാരൻ ചോദിച്ചു.

ബമ്പർ ടു ബമ്പർ (വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി ഇടിച്ച് അപകടം) അപകടങ്ങളിൽ തന്റെ വാഹനമാണ് ഒന്നാമതെന്ന് പറഞ്ഞ മറ്റൊരു യാത്രക്കാരനായ നാഗരാജു, അപകടങ്ങൾക്ക് ആരാണ് ഉത്തരവാദികളെന്ന് ചോദിച്ചു. ഇപ്പോൾ പ്രധാനമന്ത്രി എത്തിയിരുന്നെങ്കിൽ 10 മിനിറ്റിനുള്ളിൽ വെള്ളക്കെട്ട് നീക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ പാലം ഗതാഗതത്തിനായി തുറന്നത്. എൻഎച്ച് 275ന്റെ ഭാഗമായി 8, 479 കോടി രൂപ ചെലവിട്ടു നിർമിച്ച പാതയാണിത്. പാലത്തിന്റെ മിനുസമേറിയ ടാറിങിൽ മഴയത്ത് ബ്രേക്കിടുമ്പോഴും മറ്റും ഭാരവാഹനങ്ങൾ തെന്നുന്നെന്ന പരാതിയിൽ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറ്റകുറ്റപ്പണി നടത്തിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് എക്പ്രസ് വേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് കോൺഗ്രസും ദളും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീണ്ടും അറ്റകുറ്റപണികൾ നടത്തി ഹൈവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു. നാലാം ദിവസം തന്നെ റോഡിൽ കുഴികൾ രൂപപ്പെട്ടിരുന്നു.

Advertisement