‘മമത പുറത്താകാതെ മുടി വളർത്തില്ല’: ജാമ്യം കിട്ടിയതിന് പിന്നാലെ തല മുണ്ഡനം ചെയ്ത് കോൺഗ്രസ് നേതാവ്

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അധികാരത്തിൽനിന്നു പുറത്താകുന്നതുവരെ മുടി വളർത്തില്ലെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി. മമതയ്ക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ബാഗ്ചി, ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് തല മുണ്ഡനം ചെയ്ത് മമതയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. ബംഗാളിലെ ഒട്ടേറെ കോൺഗ്രസ് നേതാക്കളെ സാക്ഷിനിർത്തിയായിരുന്നു ബാഗ്ചിയുടെ ശപഥം.

‘തല മുണ്ഡനം ചെയ്യുന്നത് എന്റെ പ്രതിഷേധത്തിന്റെ അടയാളമാണ്. മമത ബാനർജിയെ സ്ഥാനഭ്രഷ്ടയാക്കുന്നതുവരെ ഞാൻ തലയിൽ മുടി വളർത്തില്ല’ – മാധ്യമപ്രവർത്തകരോടായി ബാഗ്‍ചി പറഞ്ഞു. ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയോട് മമത മനസ്താപം പ്രകടിപ്പിച്ചാൽ അവരോടു മാപ്പു ചോദിക്കുന്ന കാര്യം പരിഗണിക്കാമെന്നും ബാഗ്‍ചി അറിയിച്ചു.

മമതയെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശം നടത്തിയതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് കൗസ്തവ് ബാഗ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു.

ബംഗാളിൽ സാഗർദിഗ്ഗി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുമായും സിപിഎമ്മുമായും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാണു കോൺഗ്രസ് ജയിച്ചതെന്നു മമത ആരോപിച്ചിരുന്നു. ഒപ്പം പിസിസി അധ്യക്ഷൻ കൂടിയായ അധീർ രഞ്ജൻ ചൗധരിക്കെതിരെ വ്യക്തിപരമായ ആക്ഷേപവും മമത ഉന്നയിച്ചിരുന്നതായാണു കോൺഗ്രസ് ആരോപിക്കുന്നത്. ഇതിനുള്ള മറുപടിയായിരുന്നു ബാഗ്ചിയുടെ പരാമർശം.

ബർട്ടോല പൊലീസ് സ്റ്റേഷനിൽ ബാഗ്ചിക്കെതിരെ പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പുലർച്ചെ മൂന്നിന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കലാപശ്രമം മുതൽ ഗൂഢാലോചന വരെ വകുപ്പുകൾ ചുമത്തിയിരുന്നു. ബൻക്ഷാലിലെ കോടതിയിൽ ഹാജരാക്കിയ ബാഗ്ചിക്ക് അന്നു തന്നെ ജാമ്യം ലഭിച്ചു.

Advertisement