ഷില്ലോംങ്.മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ എന്‍പിപി നേതാവ് കോൺറാഡ് സാങ്മക്ക് ഗവർണറുടെ ക്ഷണം.ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോൺറാഡ് സാങ്മ . ഇതോടെ സർക്കാർ രൂപീകരിക്കാനുള്ള യുഡിപി – തൃണമൂൽ നീക്കത്തിന് തിരിച്ചടി.
മേഘാലയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താൽക്കാലിക വിരാമം .32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട കോൺറാഡ് സാങ്മ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രിയും മറ്റ് മുതിർന്ന നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
ഇന്നലെയാണ് കോൺറാഡ് സാങ്മ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ചത്. എന്‍പിപി 26, ബിജെപി2, എച്ച്എസ്പിഡിപി 2, സ്വതന്ത്രർ 2 എന്നിവരെ ഒപ്പം നിർത്തിയാണ് കേവലഭൂരിപക്ഷം മറികടന്നത്.
എന്നാൽ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമിട്ട് രാത്രി UDP യുടെ നേത്യത്വത്തിൽ എച്ച്എസ്പിഡിപി അടക്കം 6 പാർട്ടികൾ യോഗo ചേർന്ന് 31 പേരുടെ പിന്തുണ അവകാശപ്പെടുകയായിരുന്നു. 2 എംഎൽഎ മാർ കോൺറാഡ് സാങ്ങ്മക്ക് പിന്തുണ പ്രഖ്യാപിച്ചത് പാർട്ടിയോട് ആലോചിക്കാതെയാണെന്ന് എച്ച്എസ്പിഡിപി അറിയിച്ചു.സർക്കാർ രൂപീകരണത്തിന്
ഗവർണർ ക്ഷണിച്ചതോടെയാണ് യുഡിപി നീക്കം പാളിയത് . ആരെ പിന്തുണയ്ക്കണമെന്ന് എംഎൽഎമാർ ആണ് തീരുമാനിക്കുക എന്ന് കോൺറാഡ് സാങ് പറഞ്ഞു. എന്നാൽ വിശ്വാസ വോട്ടെടുപ്പിലാകും തുടർ നാടകം അരങ്ങേറുക.എംഎൽഎമാരുടെ നിലപാട് നിർണായകമാകും.അതിനിടെ എച്ച്എസ്പിഡിപി എംഎൽഎയുടെ ഷിലോങ്ങിലെ ഓഫീസ് ഒരു സംഘം തീയിട്ടു.ബിജെപി- എൻപിപി സർക്കാറിന് പിന്തുണ നൽകിയതിന് പിന്നാലെയാണ് ആക്രമണം.