പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല; പാർട്ടി നിലപാടിന് ഒപ്പം നിൽക്കും: ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു (സിഡബ്ല്യുസി) തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മത്സരത്തിനു താനുണ്ടാകില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. ഇനിയൊരു മത്സരത്തിനില്ല. മറ്റുള്ളവർ മുന്നോട്ടുവരട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു.

ചത്തിസ്ഗഢിലെ റായ്പുരിൽ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനു മുന്നോടിയായാണ് അഭിമുഖം. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. അധ്യക്ഷ തിരഞ്ഞെടുപ്പ്, ഭാരത് ജോഡോ യാത്ര എന്നിവയ്ക്കു ശേഷം 2024ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങളൊരുക്കാനുള്ള സമ്മേളനമാണിത്.

‘‘തിരഞ്ഞെടുപ്പുകൾ പാർട്ടിക്ക് നല്ലതാണെന്ന കാര്യം ഞാനുയർത്തി. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് പാർട്ടിയോടു പറയേണ്ടത് എന്റെ കടമയായി തോന്നുന്നില്ല. ഓരോ സമയത്തും എടുക്കേണ്ട നടപടികൾ അവർ എടുക്കട്ടെ. പാർട്ടി എന്തു നിലപാടെടുത്താലും ഒപ്പമുണ്ട്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 24 മുതൽ 28 വരെ റായ്പുരിൽ വച്ചു ചേരുന്ന പ്ലീനറി സമ്മേളനമാണ് പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പ് വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതിനിടെ, കേരളത്തിൽനിന്നുള്ള കെ. മുരളീധരൻ, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ എന്നീ നേതാക്കൾ കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. സിഡബ്ല്യുസിയിലേക്ക് തരൂരിനെ നാമനിർദേശം ചെയ്യണമെന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Advertisement