അമ്മ കൂടുതൽ പ്രാധാന്യം നൽകിയത് മറ്റൊരുബന്ധത്തിന്; കുട്ടിയെ അച്ഛനൊപ്പംവിട്ടത് ശരിവെച്ച് ഹൈക്കോടതി

ബെംഗളൂരു: കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് ദമ്പതിമാർ തമ്മിലുള്ള തർക്കത്തിൽ കുടുംബകോടതി ഉത്തരവ് ശരിവെച്ച് കർണാടക ഹൈക്കോടതി. അമ്മയ്ക്ക് മറ്റൊരാളുമായുള്ള ബന്ധം കാരണം കുഞ്ഞിനെ അച്ഛന്റെ സംരക്ഷണയിൽവിട്ടുള്ള ഉത്തരവാണ് ഹൈക്കോടതിയും ശരിവെച്ചത്. മറ്റൊരു ബന്ധത്തിനാണ്‌ അമ്മ കൂടൂതൽ പ്രധാന്യം നൽകിയതെന്നും കുട്ടിയെ അവഗണിച്ചെന്നും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

അമ്മ കുഞ്ഞിന് യാതൊരു മുൻഗണനയും നൽകിയില്ലെന്ന് തെളിയിക്കാൻ അച്ഛന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ അമ്മയുടെ അപ്പീൽ ഹർജി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയ അമ്മ, കുട്ടിയെ മാതാപിതാക്കൾക്കൊപ്പം താമസിപ്പിച്ച് വീണ്ടും ബെംഗളൂരുവിലേക്ക് മടങ്ങി പുതിയ പങ്കാളിക്കൊപ്പം താമസം തുടരുകയാണ് ചെയ്തത്. കുട്ടിയുടെ ക്ഷേമത്തെക്കാളേറെ മറ്റൊരാളുമായുള്ള ബന്ധത്തിനാണ് അമ്മ കൂടുതൽ മുൻഗണന നൽകിയത്. മാത്രമല്ല, അമ്മയുടെ പെരുമാറ്റവും പരുക്കനാണ്. ഭർത്താവിനോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും മാത്രമല്ല, കൗൺസിലിങ്ങിനിടെപ്പോലും യുവതി പരുക്കനായാണ് പെരുമാറിയതെന്നും പൊതുഇടത്തിൽ ഭർത്താവുമായി വഴക്കുണ്ടാക്കിയിരുന്നതായും കോടതി പറഞ്ഞു.

വിവാഹമോചിതരായ ഡോക്ടർമാരായ യുവാവും യുവതിയും 2011-ൽ മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ടാണ് വിവാഹിതരായത്. ആദ്യവിവാഹത്തിൽ ഇരുവർക്കും കുട്ടികളുണ്ടായിരുന്നില്ല. 2015-ൽ ഡോക്ടർ ദമ്പതിമാർക്ക് പെൺകുഞ്ഞ് പിറന്നു. ഇതിനുശേഷം ഇവരുടെ ദാമ്പത്യബന്ധത്തിൽ ഉലച്ചിലുണ്ടായി. പ്രശ്‌നങ്ങൾ പതിവായതോടെ രണ്ടുപേരും കേസുകൾ നൽകി. ഇതിനിടെയാണ് 2018-ൽ കുട്ടിയുമായി അമ്മ സ്വദേശമായ ചണ്ഡീഗഢിലേക്ക് മടങ്ങിയത്. എന്നാൽ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഭർത്താവ് കുഞ്ഞിന്റെ സംരക്ഷണാവകാശം തേടി കുടുംബകോടതിയെ സമീപിച്ചു. 2022 മാർച്ചിൽ കുട്ടിയെ അച്ഛന് കൈമാറാൻ കുടുംബകോടതി ഉത്തരവിട്ടു. എന്നാൽ ഇതിനെതിരേ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് കുടുംബകോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചത്.

അതേസമയം, എല്ലാ ഞായറാഴ്ചയും കുട്ടിയെ കാണാൻ കോടതി അമ്മയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ പത്തുമുതൽ ഒരുമണി വരെ കുഞ്ഞിനൊപ്പം ചിലവഴിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. വേനലവധിക്കാലത്ത് പത്തുദിവസം അമ്മയ്‌ക്കൊപ്പം താമസിപ്പിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement