പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി 2019 മുതൽ മുടക്കിയത് 22.76 കോടി രൂപ: കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾക്കായി 2019 മുതൽ ഇതുവരെ ചെലവഴിച്ചത് 22.76 കോടി രൂപയാണെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. ഇക്കാലയളവിൽ 21 തവണയാണ് പ്രധാനമന്ത്രി വിദേശയാത്ര നടത്തിയത്. ഈ യാത്രകൾക്കായാണ് 22.76 കോടി രൂപ ചെലവഴിച്ചത്. ഇതേ കാലയളവിൽ രാഷ്ട്രപതി നടത്തിയത് എട്ട് വിദേശയാത്രകളാണ്. ഈ യാത്രകൾക്കായി ചെലവഴിച്ചത് 6.24 കോടി രൂപയാണെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജ്യസഭയെ അറിയിച്ചു.

രാഷ്ട്രപതിയുടെ വിദേശയാത്രകൾക്കായി മുടക്കിയ കൃത്യമായ തുക 6,24,31,424 രൂപയാണ്. പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി 22,76,76,934 രൂപയും വിദേശകാര്യ മന്ത്രിയുടെ വിദേശയാത്രകൾക്കായി 20,87,01,475 രൂപയും ചെലവഴിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇക്കാലയളവിൽ നടത്തിയ 86 വിദേശയാത്രകൾക്കായാണ് 20 കോടിയിലധികം രൂപ ചെലവഴിച്ചത്.

2019 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു തവണ ജപ്പാൻ സന്ദർശിച്ചു. യുഎസ്, യുഎഇ എന്നിവിടങ്ങളിൽ രണ്ടു തവണ വീതവും സന്ദർശനം നടത്തി. രാഷ്ട്രപതിയുടെ ഇക്കാലയളവിലെ എട്ടു യാത്രകളിൽ ഏഴും റാംനാഥ് കോവിന്ദിന്റെ കാലത്തുള്ളതാണ്. നിലവിലെ രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബ്രിട്ടൻ സന്ദർശിച്ചത് മാത്രമാണ് പട്ടികയിലുള്ളത്.

Advertisement