ബിബിസിയെ പ്രതിക്കൂട്ടിലാക്കി അനില്‍ആന്‍റണി വീണ്ടും,കുത്ത് കോണ്‍ഗ്രസിനും

ന്യൂഡെല്‍ഹി.ബി.ബി.സിയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണയായി ബിബിസി പ്രസിദ്ധീകരിച്ചു.

ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള വാര്‍ത്തകള്‍ ഇതിനകം നിരവധി തവണ ബിബിസി നല്‍കിയിട്ടുണ്ടെന്നുമാണ് അനിലിന്റെ വിമര്‍ശനം. ബിബിസി ചെയ്ത പഴയ വാര്‍ത്തകള്‍ പങ്കുവെച്ചാണ് അനിലിന്റെ ട്വീറ്റ്.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമര്‍ശിച്ചുളള ബിബിസിയുടെ ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിക്കെതിരായ അനിലിന്റെ നിലപാട് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് അനിലിന്റെ നിലപാട് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയത്. അനിലിന്റെ നിലപാടിനെ ബിജെപി മാത്രമാണ് സ്വാഗതം ചെയ്തത്. പരാമര്‍ശം ചര്‍ച്ചയായതോടെ അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. അനില്‍ രാജിവെച്ചതിനെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാഗതം ചെയ്തു. എന്നാല്‍, അനില്‍ വീണ്ടും ബിബിസിക്കെതിരെ രംഗത്ത് വന്നത് ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കിടയാക്കുകയാണ്.

പുതിയ ട്വീറ്റ് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് നേതാക്കളെയും വെട്ടിലാക്കുന്നതാണ്, ബിബിസിയുടെ ഈ നിലപാടിനെ ഇവര്‍അംഗീകരിക്കുമോ എന്നത് വലിയ മാനങ്ങളുള്ള ചോദ്യമാണ്

Advertisement