ന്യൂഡെല്‍ഹി. ഭാരതത്തിന്റെ വൈവിധ്യമാർന്ന പാരമ്പര്യമാകും എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയിലെ ടാബ്ലോകളിൽ രാജ്യം പ്രതിഫലിപ്പിയ്ക്കുക. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ കേന്ദ്ര പ്രമേയമാക്കി ഉരുവിന്റെ മാത്യകയിൽ ബേപ്പൂർ റാണി എന്ന പേരിലാണ് കേരളത്തിന്റെ ടാബ്ലോ. ദേവഘട്ടിലെ ഐതിഹാസികമായ ബാബധാം ക്ഷേത്രമാതൃകയ്ക്ക് മുന്നില്‍ ബിര്‍സ മുണ്ടയുടെ പ്രതിമയാണ് ഝാര്‍ഖണ്ഡ് അവതരിപ്പിക്കുക.
‘പൈക’ എന്ന പരമ്പരാഗത നൃത്തവും ആദിവാസി കലാരൂപമായ സൊഹ്റായിയും അകമ്പടിയാകും.ഭഗവാന് കൃഷ്ണന്റെ ഗീതാദര്‍ശനവും വിശ്വരൂപവുമാണ് അന്താരാഷ്ട്ര ഗീതാ മഹോത്സവം വിഷയമാക്കിയ ഹരിയാനയുടെ ടാബ്ലോ. ശക്തിപീഠങ്ങളും ശ്രീശക്തിയും എന്ന ആശയത്തോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചിത്രരഥം അവതരിപ്പിക്കുക. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രം, തുള്‍ജാഭവാനിയിലെ ശ്രീ ക്ഷ്രേത, മഹൂരിലെ രേണുകാദേവി, വാണിയിലെ സപ്തശൃംഗി ദേവിക്ഷേത്രം എന്നിവയാണ് രഥത്തിലുണ്ടാവുക. സ്ത്രീ ശാക്തീകരണത്തിന്റെ അടയാളമായി യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ ബംഗാളിന്റെ ടാബ്ലോയാകും.
മുഗളാധിപത്യത്തിനെതിരെ പോരാടിയ അഹോം പടനായകന് ലചിത് ബര്‍ഫുക്കനും കാമാഖ്യ ക്ഷേത്രവുമാണ് ആസാമിന്റെ പെരുമ ഉയര്‍ത്തിപ്പിടിക്കുന്നത്. മാനസ്ഖണ്ഡ് എന്ന ആശയവുമായി ജഗദേശ്വരക്ഷേത്രവും ദേവദാരുമരങ്ങളും പക്ഷിമൃഗാദികളുമൊത്തിചേരുന്ന മനോഹര പ്രകൃതിദൃശ്യമാണ് ഉത്തരാഖണ്ഡിന്റെ ടാബ്ലോ.