ഡ്രൈവിംഗിനിടെയുള്ള ഫോൺ ഉപയോഗം മൂലം 2021ൽ പൊലിഞ്ഞത് 1040 ജീവനുകൾ

Advertisement

ന്യൂഡൽഹി: 2021ൽ ആകെ 1040 പേർക്ക് റോഡിൽ ജീവൻ നഷ്ടമാകാൻ കാരണമായത് ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാൽ ആകെ 1997 റോഡ് അപകടങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ റോഡപകടങ്ങൾ-2021 എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2021ൽ 222 പേരുടെ മരണത്തിന് കാരണമാക്കിയത് ചുവപ്പ് സിഗ്നൽ ലൈറ്റ് അവഗണിച്ചതാണെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ ആകെ 555 അപകടങ്ങളാണ് മന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളത്.

റോഡിലെ കുഴികൾ മൂലം 3625 അപകടങ്ങളും ഇതുവഴി 1481 മരണങ്ങളും രാജ്യത്തുണ്ടായി. കേന്ദ്രസർക്കാരിന്റേയും സംസ്ഥാന സർക്കാരുകളുടേയും എല്ലാ ഏജൻസികളുടേയും സേവനങ്ങൾ പ്രയോജനപ്പെടുത്തി റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും അപകടമുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും റിപ്പോർട്ട് പറയുന്നു. ബോധവത്ക്കരണത്തിനും സുരക്ഷയ്ക്കുമായി തന്ത്രങ്ങൾ ആവിഷ്‌കരിച്ചുവരികയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ൽ 4,12,432 റോഡപകടങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്തത്. 1,53,972 പേർ മരിക്കുകയും 3,84,448 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Advertisement