തുനിഷയുടെ മരണത്തോടെ അനാഥമാക്കപ്പെട്ടത് 15 കോടിയുടെ സ്വത്തുവകകൾ

മുബൈ: യുവനടി തുനിഷയുടെ മരണം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ ഡിസംബർ 24നാണ് മുംബൈയിൽ തുനിഷയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏകവരുമാന മാർഗവും തുനിഷയായിരുന്നു.

തുനിഷയുടെ മരണം അവരുടെ അമ്മയെ പൂർണമായും തകർത്തു. മകളുടെ വിയോഗം താങ്ങാൻ കഴിയാതെ സംസ്കാര ചടങ്ങിനിടെ അമ്മ തളർന്നു വീണ ഹൃദയഭേദകമായ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

തുനിഷയുടെ മരണശേഷം 15 കോടി വിലമതിക്കുന്ന സ്വത്തു വകകളും മുംബൈയിലെ ആഡംബര ഫ്ലാറ്റും അനാഥമാക്കപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെല്ലാം ഇനി ഏക അവകാശി അമ്മ മാത്രമാണെന്നും റിപ്പോർട്ടുണ്ട്.

മേക്കപ്പ് റൂമിലാണ് തുനിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകർ തുനിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹപ്രവർത്തകനായ ഷീസാൻ ഖാനുമായുള്ള പ്രണയത്തകർച്ചയെ തുടര്‍ന്ന് തുനിഷ വലിയ വിഷാദത്തിലേക്കു വീണുപോയിരുന്നു. തുനിഷ മരിക്കുന്നതിനു മുൻപ് 15 ദിവസം മുൻപാണ് ഇരുവരും പിരിഞ്ഞത്. മകളുടെ ആത്മഹത്യക്കു കാരണം ഷീസാനാണെന്നു ആരോപിച്ച് തുനിഷയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ‘തുനിഷയെ ഷീസാൻ ചതിച്ചതാണ്. വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകിയാണ് അവൻ തുനിഷയുമായി അടുത്തത്. നാല് മാസത്തോളം അവളെ ഉപയോഗപ്പെടുത്തി. മറ്റൊരു സ്ത്രീയുമായും അവന് ബന്ധമുണ്ടായിരുന്നു. ഷീസാൻ ശിക്ഷിക്കപ്പെടണം. എനിക്ക് എന്റെ മകളെയാണ് നഷ്ടമായത്. ’– തുനിഷയുടെ അമ്മ വ്യക്തമാക്കി.

Advertisement