ബന്ധുവിന്റെ കുട്ടിയെ പൊള്ളിച്ചും അടിച്ചും കൊന്നു; ദമ്പതികൾ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നാലു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ദമ്പതികൾ അറസ്റ്റിൽ. വിരുന്നിനു പോയ ബന്ധുവീട്ടിലെ കുട്ടിയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന ശേഷമായിരുന്നു ക്രൂരത.

പൊള്ളലേൽപ്പിച്ചും അടിച്ചും പരുക്കേൽപ്പിച്ച കുട്ടി വെള്ളിയാഴ്‍ച ആശുപത്രിയിൽ മരിച്ചു. സംഭവത്തിനു പിന്നാലെ തിരുപ്പൂർ പല്ലടം സ്വദേശികളായ രാജേഷ് കുമാർ (31), കീർത്തിക (23) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

രാജേഷ് കുമാറും കീർത്തികയും ദീപാവലി ആഘോഷങ്ങൾക്കായി ദിണ്ഡിഗൽ ചെങ്കുളത്തെ ബന്ധു പ്രകാശന്റെ വീട്ടിലേക്കു പോയിരുന്നു. തിരികെ വരുമ്പോൾ പ്രകാശന്റെ നാലുവയസ്സുള്ള മകൾ ശിവാനിയെ കൂടെ കൂട്ടി. ശിവാനിയോടു വലിയ അടുപ്പമായിരുന്നു രാജേഷും കീർത്തികയും കാണിച്ചിരുന്നത്. ഏതാനും ദിവസത്തിനുശേഷം ശിവാനി വീണു പരുക്കേറ്റതിനെ തുടർന്ന് വടമധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നു പ്രകാശനെ രാജേഷ് അറിയിച്ചു.

ആശുപത്രിയിലെത്തിയ മാതാപിതാക്കൾ കണ്ടതു കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റതിന്റെ പാടുകളായിരുന്നു. തുടർന്നു പിതാവ് പ്രകാശൻ വടമധുരൈ പൊലീസിൽ പരാതി നൽകി. രാജേഷ് കുമാറിനെയും കീർത്തികയെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ പീഡനകാര്യം സമ്മതിക്കുകയായിരുന്നു.‌

അനുസരണക്കേടു കാട്ടിയതിനു ശിക്ഷിച്ചെന്നാണു ദമ്പതികളുടെ മൊഴി. തീക്കൊള്ളി കൊണ്ടു പൊള്ളിച്ചും അടിച്ചും പരുക്കേൽപ്പിച്ചെന്നാണു കണ്ടെത്തൽ. വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും രാജേഷിനും കീർത്തികയ്ക്കും കുട്ടികളുണ്ടായിരുന്നില്ല. ഇതുമൂലം ഇവർ മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം.

Advertisement