സൗജന്യ വാഗ്ദാനം: തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശയെ എതിർത്ത് 5 രാഷ്ട്രീയ പാർട്ടികൾ, സമയം വേണമെന്ന് ബിജെപി

ന്യൂഡൽഹി : സൗജന്യ വാഗ്ദാനങ്ങൾ സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയെ എതിർത്ത് മറുപടി നൽകി പ്രതിപക്ഷ പാർട്ടികൾ. പ്രതികരണം അറിയിച്ച ആറിൽ അഞ്ച് പാർട്ടികളും കമ്മീഷൻറെ നിർദേശത്തെ എതിർത്തു.

വിഷയത്തിൽ പ്രതികരണം അറിയിക്കാൻ കൂടുതൽ സമയം തേടിയിരിക്കുകയാണ് ബിജെപി. സൗജന്യ വാഗ്ദാനങ്ങൾ നൽകുന്ന പാർട്ടികൾ സാമ്പത്തിക ചെലവും വിശദീകരിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻറെ ശുപാർശ. ഇതിനായി മാതൃക പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യണമെന്നും കമ്മീഷൻറെ ഒക്ടോബർ നാലിലെ ശുപാർശയിലുണ്ടായിരുന്നു.

ഈ നി‍ർദേശത്തിൽ കമ്മീഷൻ നിലപാട് തേടിയ സാഹചര്യത്തിലാണ് എതിർപ്പ് അറിയിച്ച് അ‌ഞ്ച് പാ‍ർട്ടികൾ കത്ത് നൽകിയത്. കോൺഗ്രസ്, സിപിഎം, ഡിഎംകെ, ആംആദ്മി പാർട്ടി ,എഐഎംഐഎം എന്നീ അഞ്ച് പാർട്ടികളാണ് നിലവിൽ എതിർപ്പ് അറിയിച്ചത്. അനുകുലിച്ചത് പഞ്ചാബിലെ അകാലിദൾ മാത്രമാണ്. പാർട്ടികളുടെ വാഗ്ദാനങ്ങളെ നിയന്ത്രിക്കുന്നതിന് പകരം, വിദ്വേഷ പ്രചാരണം, പെരുമാറ്റചട്ട ലംഘനം എന്നീ വിഷയങ്ങളിൽ കമ്മീഷൻ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് കോൺഗ്രസിൻറെ പ്രതികരണം.

രാഷ്ട്രീയപാർട്ടികളുടെ നയ പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ നിയന്ത്രിക്കാനോ പരിശോധിക്കാനോ ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നില്ലെന്ന് സിപിഎമ്മും വ്യക്തമാക്കി. ജനങ്ങൾക്ക് സൗജന്യമായി സേവനങ്ങൾ നൽകുന്നത് സർക്കാരുടെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നാണ് സൗജന്യ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ ആംആദ്മി പാർട്ടി കമ്മീഷനെ അറിയിച്ചത്.

സൗജന്യ പദ്ധതികൾക്കെതിരെ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശനം ഉന്നയിച്ചിരുന്നു. സൗജന്യ പദ്ധതികൾ രാജ്യത്തിൻറെ വികസനത്തിന് ആപത്തെന്നായിരുന്നു മോദിയുടെ വിമർശനം. അതിനാൽ സ്വഭാവികമായും കമ്മീഷൻറെ നിലപാടുകളോട് യോജിച്ചാകും ബിജെപി നിലപാട്. പാർട്ടികളുടെ നിലപാട് കേട്ടശേഷമായിക്കും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുക.

Advertisement