നിർണായക നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്, ആന്റണി ഡൽഹിയിലേക്ക്, സോണിയയെ കാണും

ന്യൂഡൽഹി : അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെ, നിർണായക നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. രാത്രിയോടെ ആന്റണി ഡൽഹിയിലേക്ക് എത്തി സോണിയാ ഗാന്ധിയെ കാണും.

അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എകെ ആന്റണിയെ ഡൽഹിയിലെത്തിച്ച്, സമവായ നീക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നത്.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കിടെ രാജസ്ഥാൻ കോൺഗ്രസിലുണ്ടായ അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ് അധികാരത്തർക്കവും പൊട്ടിത്തെറിയും പാർട്ടിക്ക് ക്ഷീണമായതോടെയാണ് ആന്റണിയെ എത്തിച്ച് പുതിയ നീക്കത്തിന് ഹൈക്കമാൻഡ് ഒരുങ്ങുന്നതെന്നാണ് സൂചന.

അതിനിടെ, രാജസ്ഥാൻ കോൺഗ്രസ് അട്ടിമറിയിൽ ഗെലോട്ട് പക്ഷത്തെ പ്രമുഖനെതിരെ നടപടിക്ക് നീക്കവും ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. സമാന്തര യോഗം നടത്തിയ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. സച്ചിൻ പൈലറ്റിനെതിരെ 92 എംഎൽഎമാരെ അണിനിരത്തുന്നതിന് ചുക്കാൻ പിടിച്ചത് ഗെലോട്ടിൻറെ വിശ്വസ്തനായ മന്ത്രി ശാന്തി ധരിവാളാണ്. ഗെലോട്ടും, ധരിവാളും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഹൈക്കമാൻഡ് നിരീക്ഷകരോട് സംസാരിക്കാൻ പോലും എംഎൽഎമാർ കൂട്ടാക്കിയില്ല.

അപമാനിക്കപ്പെട്ട് ഹൈക്കമാൻഡ് നിൽക്കുമ്പോൾ കഴിഞ്ഞ ദിവസം രാജസ്ഥാനിൽ വാർത്ത സമ്മേളനം നടത്തി നേതാക്കൾക്കെതിരെ ഗൂഢാലോചന ആരോപണം ഉന്നയിക്കാനും ധരിവാൾ മുതിർന്നു. അജയ്മാക്കനും ചില ഹൈക്കമാൻഡ് നേതാക്കളും ചേർന്ന് ഗെലോട്ടിനെ രാജസ്ഥാനിൽ നിന്ന് ഓടിക്കാൻ ശ്രമിച്ചുവെന്നാണ് ധരിവാൾ ആഞ്ഞടിച്ചത്. ധരിവാളിവനെ നിരീക്ഷകരുടെ റിപ്പോർട്ടിൽ പേരെടുത്ത് കുറ്റപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള നടപടികൾക്കാണ് മല്ലികാർജ്ജുൻ ഖാർഗെയുടയും, അജയ് മാക്കൻറെയും ശുപാർശയെന്നറിയുന്നു. ആദ്യ പടിയെന്നോണം കാരണം കാണിക്കൽ നോട്ടീസ് നൽകും. രാജസ്ഥാനിലെ സംഭവത്തിൽ അച്ചടക്ക നടപടി വേണമെന്ന പൊതു വികാരം പാർട്ടിയിൽ ശക്തമാണ്.

അതിനിടെ, ഹൈക്കമാൻഡ് ഒഴിവാക്കിയെങ്കിലും സ്വന്തം നിലക്ക് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ഗെലോട്ട് ആലോചന തുടങ്ങിയതായി വിവരമുണ്ട്.

Advertisement