വന്ദേ ഭാരത് ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയം

Advertisement

ന്യൂഡൽഹി : വന്ദേഭാരത് ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ആയിരുന്നു പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ.

പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ ദക്ഷിണ റെയിൽവേ പങ്കുവച്ചതിൽ അതിവേഗത്തിൽ സുഗമമായി പായുന്ന ട്രെയിനിന്റെ ദൃശ്യങ്ങൾ കാണാം. കുലുക്കവും സ്ഥിരതയും പരീക്ഷിക്കാനായി നടത്തിയ ‘ബ്രിം ടെസ്റ്റി”ൽ കോച്ചിലെ സ്‌നാക്‌സ് ടേബിളിൽ വക്ക് വരെ വെള്ളം നിറച്ച ഗ്ളാസ് 180-183 കിലോ മീറ്റർ സ്പീഡിലും തുളുമ്പിയില്ല.

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ട്രെയിനിന്റെ എല്ലാ കോച്ചുകളും പ്രത്യേകം ഘടിപ്പിച്ച മോട്ടോറിലാണ് ഓടുന്നത്. സാധാരണ ട്രെയിൻ പോലെ പ്രധാന എൻജിൻ ഇല്ല. ഓട്ടോമാറ്റിക്ക് വാതിലുകളുള്ള ശീതീകരിച്ച ചെയർ കാർ കോച്ചുകളിൽ വശങ്ങളിലേക്ക് തിരിച്ചിട്ട് പുറത്തേക്ക് നോക്കിയിരിക്കാൻ കഴിയുന്ന വിധത്തിൽ 180 ഡിഗ്രി വരെ തിരിക്കാൻ പറ്റുന്ന കസേരകളാണുള്ളത്.

പുതിയ ട്രെയിൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറിയിലെത്തി (ഐ.സി.എഫ്) പരിശോധിച്ചിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ഉയർന്ന നിലവാരത്തിൽ വന്ദേഭാരത് കോച്ചുകൾ നിർമ്മിച്ചതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

കുറഞ്ഞ സമയം കൊണ്ട് ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച ട്രെയിൻ യാത്രക്കാർക്ക് പുത്തൻ അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി റെയിൽവേ മന്ത്രാലയത്തിന് നൽകിയിട്ടുള്ള പദ്ധതി പൂർത്തീകരണ കാലാവധിയനുസരിച്ച്‌ 2023 ആഗസ്റ്റ് 15ന് മുമ്പ് 75 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിച്ച്‌ നിശ്ചിത പാതകളിൽ ഓടിക്കുമെന്നാണ് സൂചന.

Advertisement