ഇന്ത്യയുടെ ശുക്രയാൻ പദ്ധതി; ഇസ്രോയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച്‌ ഫ്രാൻസിന് പിന്നാലെ റഷ്യയും

ന്യൂഡൽഹി: ഇന്ത്യയുടെ ശുക്രയാൻ പദ്ധതിയിൽ ഫ്രാൻസിനൊപ്പം പങ്കുചേരാൻ സന്നദ്ധത അറിയിച്ച്‌ റഷ്യ. ശുക്രനിലെ അന്തരീക്ഷത്തെ കുറിച്ച്‌ പഠിക്കുന്നതിനായി ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ശുക്രയാൻ.

ഓർബിറ്ററിന്റെ ചില ഘടകങ്ങൾ ഫ്രാൻസ് ലഭ്യമാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ യുക്രെയ്ൻ പ്രതിസന്ധി റഷ്യമായുള്ള ബന്ധത്തിൽ വിള്ളലുകൾ സൃഷ്ടിച്ചു. ഈ സാഹചര്യത്തിലും ഫ്രാൻസുമായി സഹകരിക്കാൻ തയ്യാറാണെന്നും പങ്കാളിത്തം നിലനിർത്താൻ ശ്രമിക്കുമെന്നും ഐകെഐ പ്ലാനറ്ററി ഫിസിക്സ് വിഭാഗം മേധാവി ഒലെഗ് കൊറബ്ലിയോവ് പറഞ്ഞു. ഇതു സംബന്ധിച്ച്‌ ഫ്രാൻസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2024 ഡിസംബറോട് കൂടി ശുക്രയാൻ വിക്ഷേപിക്കുമന്ന് ഇസ്രോ വ്യക്തമാക്കി. ഭൂമിയും ശുക്രനും ഏറ്റവും അടുത്ത് എത്തുന്ന 2025-ലാകും ശുക്രന്റെ ഭ്രമണപഥത്തിൽ ശുക്രയാൻ പ്രവേശിക്കുകയെന്നും ഇസ്രോ അറിയിച്ചു.എന്നാൽ ഇരു രാജ്യങ്ങളുടെയും ബന്ധം വിക്ഷേപണം വൈകിപ്പിക്കാനും സാധ്യതയുണ്ട്. ഉപരിതല പ്രക്രിയകൾ, സജീവ അഗ്‌നിപർവ്വത ഹോട്ട്സ്പോട്ടുകൾ, ലാവാ പ്രവാഹങ്ങൾ, ശുക്രന്റെ അന്തരീക്ഷത്തിന്റെ ഘടന, ചലനാത്മകത, സോളാർവിൻഡുമായുള്ള പ്രതിപ്രവർത്തനം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളാണ് ദൗത്യം ലക്ഷ്യം വെയ്‌ക്കുന്നത്.

Advertisement