രാജ്യത്ത് ഏറ്റവുമധികം മരുന്ന് കഴിക്കുന്നത് കേരളീയർ; മരുന്നിനായി ഒരാൾ ചെലവഴിക്കുന്നത് 2567 രൂപ

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം മരുന്ന് കഴിക്കുകയും വാങ്ങുകയും ചെയ്യുന്നത് കേരളീയർ. കേന്ദ്ര് ആരോഗ്യമന്ത്രാലയം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ കേരളത്തിൽ ഒരാൾ മരുന്നിനായി പ്രതിവർഷം ചെലവഴിക്കുന്നത് ശരാശരി 2567 രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ ആളുകൾ വാങ്ങുന്ന മരുന്നിൽ 88.43 ശതമാനം ഡോക്ടർമാർ കുറിച്ചു നൽകുന്നതാണെങ്കിൽ 11.57 ശതമാനം പേർ കുറിപ്പടി ഇല്ലാതെയാണ് മരുന്ന് വാങ്ങുന്നത്.

രാജ്യത്ത് മരുന്നിനായി ഏറ്റവും കുറച്ച് പണം ചെലവഴിക്കുന്നത് ബീഹാറാണ്. ഇവിടെ ആളോഹരി മരുന്ന് ചെലവ് 298 രൂപ മാത്രമാണ്. ഡോക്ടർമാർ കുറിച്ചുനൽകുന്ന മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളിൽ മുന്നിൽനിൽക്കുന്നത് ഹിമാചൽപ്രദേശ്, ബംഗാൾ, ഹരിയാന, പഞ്ചാബ്, യു.പി, കേരളം എന്നിവയാണ്. കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറിൽനിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നത് ആസം, ഉത്തരാഖണ്ഡ്, ബീഹാർ, തമിഴ്നാട്, കർണാടകം എന്നിവയാണ്.

ആളോഹരി മരുന്നു ചെലവ്

കേരളം – 2567 രൂപ
ഹിമാചൽ പ്രദേശ് – 1700 രൂപ
ബംഗാൾ – 1499 രൂപ
ആന്ധ്രപ്രദേശ് – 1488 രൂപ
യുപി – 1118 രൂപ
പഞ്ചാബ് – 1224 രൂപ
ഗുജറാത്ത് – 590 രൂപ
കർണാടകം –510 രൂപ
ഉത്തരാഖണ്ഡ് – 411 രൂപ
ഛത്തീസ്ഗഡ് – 401 രൂപ
അസം – 386 രൂപ
ബിഹാർ – 298 രൂപ

Advertisement