മോഷണക്കുറ്റം ആരോപിച്ച്‌ പച്ചക്കറി കച്ചവടക്കാരനെ തല്ലിക്കൊന്നു

ജയ്പൂർ: മോഷണക്കുറ്റം ആരോപിച്ച്‌ പച്ചക്കറി വില്പനക്കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. രാജസ്ഥാനിലെ ആൽവാറിൽ ആണ് സംഭവം.

50 വയസുകാരനായ ചിരഞ്ജി ലാൽ സൈനിയെയാണ് 25 പേരോളം അടങ്ങുന്ന സംഘം തല്ലിക്കൊന്നത്. ജയ്പൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ചിരഞ്ജി ലാൽ മരിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ട്രാക്ടർ മോഷ്ടിച്ചുകൊണ്ടുവന്ന പ്രതിയെ പോലീസുകാരും ട്രാക്ടർ ഉടമയും നാട്ടുകാരും ചേർന്ന് പിന്തുടരുകയായിരുന്നു. രക്ഷപ്പെടാൻ കഴിയില്ലെന്ന് മനസ്സിലായ മോഷ്ടാവ് ട്രാക്ടർ വയലിൽ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. ഈ വയലിലാണ് ചിരഞ്ജി ലാൽ ജോലി ചെയ്തിരുന്നത്. വയലിൽ ട്രാക്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനാൽ പിന്തുടർന്നെത്തിയവർ കള്ളനെന്നാരോപിച്ച്‌ ചിരഞ്ജി ലാലിനെ മർദ്ദിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഗുരുതരമായി പരുക്കേറ്റ ചിരഞ്ജി ലാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Advertisement