അടൽ പെൻഷൻ യോജനയിൽ വലിയ മാറ്റം പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി: അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2015ൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന.

പ്രധാന ക്ഷേമപദ്ധതികളിലൊന്നായ അടൽ പെൻഷൻ യോജനയിൽ ചില മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുകയാണ് കേന്ദ്രസർക്കാർ. പുതിയ നിയമപ്രകാരം ആദായനികുതി അടയ്‌ക്കുന്നവർക്ക് പദ്ധതിയിൽ ചേരാനാകില്ല. ഈ വർഷം ഒക്ടോബർ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്.

കഴിഞ്ഞ ദിവസം ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ആദായ നികുതി അടയ്‌ക്കുന്ന ഒരു വ്യക്തിക്കും ഈ വർഷം ഒക്ടോബർ ഒന്നുമുതൽ അടൽ പെൻഷൻ യോജനയിൽ ചേരാൻ അർഹതയുണ്ടായിരിക്കില്ല. പ്രസ്തുത വ്യക്തി നികുതി അടക്കുന്ന ആളാണെന്ന് കണ്ടെത്തിയാൽ അവരുടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയും, അതുവരെ നിക്ഷേപിച്ച പെൻഷൻ തുക തിരികെ നൽകുകയും ചെയ്യും.

നിലവിലെ എ.പി.വൈ നിയമപ്രകാരം 18നും 40നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ ചേരാം. ഇവർക്ക് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിങ്‌സ് അക്കൗണ്ട് ഉണ്ടായിരിക്കം.

Advertisement