ചരിത്രസംഭവം: അമേരിക്കന്‍ നാവിക കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യയില്‍

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി അമേരിക്കയുടെ നാവിക കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യയിലെത്തി. ചാള്‍സ് ഡ്രൂ എന്ന കപ്പലാണ് അറ്റകുറ്റപ്പണികള്‍ക്ക് എത്തിയിരിക്കുന്നത്.

ചെന്നൈയിലെ കാട്ടുപ്പള്ളി ലാര്‍സെന്‍ ആന്‍ഡ് ടര്‍ബോ തുറമുഖത്താണ് അറ്റകുറ്റപ്പണികള്‍ നടക്കുക. ഞായറാഴ്ചയാണ് കപ്പല്‍ ഇവിടെയെത്തിയത്. ഇന്തോ-അമേരിക്കന്‍ തന്ത്രപരമായ ബന്ധങ്ങളില്‍ പുതിയ ഒരു ഏടിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ തുറമുഖത്തിന് അമേരിക്ക നല്‍കുകയായിരുന്നു.

അമേരിക്കയുടെ ഈ നടപടിയിലൂടെ ആഗോള കപ്പല്‍ അറ്റകുറ്റപ്പണി വിപണിയില്‍ ഇന്ത്യന്‍ തുറമുഖങ്ങളുടെ സ്വീകാര്യത ഏറുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പതിനൊന്ന് ദിവസം ചാള്‍സ് ഡ്രൂ ഇവിടെയുണ്ടാകും. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ അമേരിക്കന്‍ കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള കരാറിലെത്തിയിരുന്നു.

രാജ്യത്തെ കപ്പല്‍ നിര്‍മ്മാണ വ്യവസായത്തിലെ.ും ഇന്ത്യാ അമേരിക്ക പ്രതിരോധ സഹകരണ മേഖലയിലെയും മഹത്തായ ദിവസമാണ് ഇതെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു. രാജ്യത്തെ ആറ് കപ്പല്‍ശാലകളില്‍ 200 കോടി ഡോളറിന്റെ വരുമാനമുണ്ട്. എല്ലാത്തരം കപ്പലുകളും നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഡിസെന്‍ ഹൗസുകളുമുണ്ട്. രാജ്യത്തെ ആദ്യ തദ്ദേശീയമായി വികസിപ്പിച്ച വിമാന വാഹിനി കപ്പല്‍ വിക്രാന്ത് ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ഉത്തമോദാഹരണമാണ്.

Advertisement