മകളെയും ഭർത്താവിനെയും പിതാവ് വെട്ടിക്കൊന്നു

തുത്തുക്കുടി: തമിഴ്‌നാട്ടിൽ നവദമ്പതികളെ പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി വീരപ്പട്ടി ഗ്രാമത്തിലാണ് സംഭവം.

മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ച്‌ വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ മുത്തുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. രേഷ്മ കോവിൽപ്പട്ടിയിലെ ഒരു കോളേജിൽ ബിരുദ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. ദിവസങ്ങൾക്കു മുമ്പാണ് രേഷ്മ മണികരാജുവിനെ വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ ശക്തമായി എതിർത്തിരുന്നു. തുടർന്ന് രേഷ്മ വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇവരെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടർന്ന് വാടക വീട്ടിൽ താമസിക്കുമ്പോഴായിരുന്നു സംഭവം.

പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും മുത്തുക്കുട്ടി ഇതിന് വഴങ്ങിയിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്ന മരുമകനെ അംഗീകരിക്കാനോ വീട്ടിൽ കയറ്റാനോ ഇയാൾ തയ്യാറായില്ല. ദമ്പതികൾ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അരിവാളുമായെത്തിയ മുത്തുക്കുട്ടി ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് മുത്തുക്കുട്ടി സ്ഥലത്തു നിന്ന് പോയതെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങൽ കോവിൽപ്പെട്ടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement