ബലാത്സംഗം തടയാൻ സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി : ഗുരുതരാവസ്ഥയിൽ പെൺകുട്ടി

ഭുവനേശ്വർ: കൂട്ടബലാത്സംഗം ചെറുക്കാൻ സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ പെൺകുട്ടി ഗുരുതരാവസ്ഥയിൽ.

ഒഡീഷിയിലെ ജാജ്പൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. അപകടത്തിൽ സാരമായി പരുക്കേറ്റ പെൺകുട്ടിയെ കലിംഗാ നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.

പൊലീസ് പറയുന്നത് ഇങ്ങനെ; ഞായറാഴ്ച പെൺകുട്ടി സഹോദരനൊപ്പം ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ബസ് ഇറങ്ങിയപ്പോൾ കനത്ത മഴ പെയ്തതിനെ തുടർന്ന് ഒരു കൂട്ടം ആളുകൾ ഇവരോട് സ്‌കൂളിൽ നിൽക്കാൻ ആവശ്യപ്പെടുകയും മഴ തോർന്ന ശേഷം പോകമെന്ന് പറയുകയുമായിരുന്നു. തുടർന്ന് സഹോദരനും സഹോദരിയും അവിടെ നിൽക്കുകയും ചെയ്തു.

ഏറെ വൈകിട്ടൂം മഴയ്ക്ക് ശമനമുണ്ടായില്ല. രാത്രിയായതോടെ അഞ്ചുപേരും തിരിച്ചെത്തുകയും സഹോദരനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതോടെ പെൺകുട്ടി സ്‌കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ഓടി. അവർ പിന്തുടർന്നപ്പോൾ പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴോട്ടുചാടുകയായിരുന്നു. സഹോദരന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അറിയിച്ചതെന്നും പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യൽ തുടരുകയാണെന്നും കലിംഗ നഗർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് പിബി റൗട്ട് അറിയിച്ചു.

Advertisement