ഛത്തീസ്ഗഢിൽ മലവെള്ളപ്പാച്ചിലിൽ മരിച്ച സൈനികന്റെ മൃതദേഹം ഇന്ന് രാത്രി 12 ന് ശാസ്താംകോട്ടയിൽ എത്തിക്കും

ശാസ്താംകോട്ട : ഛത്തീസ്ഗഢിൽ നക്സലൈറ്റ് ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ മരിച്ച ശൂരനാട് സ്വദേശിയായ സിആർപിഎഫ് ജവാന്റെ സംസ്ക്കാരം ഞായറാഴ്ച
പൂർണ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടിൽ നടക്കും.ശൂരനാട് തെക്ക് ഇരവിച്ചിറ കോഴിക്കോടൻ്റെയ്യത്ത് പരേതനായ രവീന്ദ്രൻ്റെയും മണി രവീന്ദ്രൻ്റെയും മകൻ ആർ.സൂരജ് (27) വെള്ളിയാഴ്ച ആണ് മരിച്ചത്.ശനി ഉച്ചയോടെയാണ് മരണവിവരം നാട്ടിൽ അറിയുന്നത്.


സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയാക്കിയതായി
കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.ശനിയാഴ്ച വൈകിട്ട് 4 ന് റായ്പൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ മൃതദേഹം മുംബൈയിലെത്തിക്കും. ഇവിടെ നിന്നും
മൃതദേഹം രാത്രി 9.30 ഓടെ തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിക്കും.തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പിലെ കമാന്‍ഡന്‍റിന്‍റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി രാത്രി 12 മണിയോടെ ശാസ്താംകോട്ടയിൽ എത്തിച്ച് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.ഞായറാഴ്ച രാവിലെ 8ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി ജന്മനാട്ടിലേക്ക്.

രാവിലെ 9.30ന് സൂരജ് പഠിച്ച പതാരം ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെയ്ക്കും.നാട്ടുകാര്‍ക്കും സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും സൂരജിന്‍റെ മൃതശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇവിടെ അവസരമുണ്ടായിരിക്കും.തുടര്‍ന്ന് 10.30ന് മൃതശരീരം വീട്ടിലെത്തിക്കും.ചടങ്ങുകള്‍ക്ക് ശേഷം 12 മണിയോടെ സി.ആആര്‍.പി.എഫ് ജവാന്മാരുടെ ഗാഡ് ഓണറിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.

Advertisement