കുന്നത്തൂരില്‍ യുവാക്കളെ കാറിൽ പിന്തുടർന്ന സംഘം സിനിമാസ്റ്റൈലിൽ ഇടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചു

കുന്നത്തൂർ: പുത്തനമ്പലം ബദാം മുക്കിനു സമീപം രാത്രിയിൽ ജോലി കഴിഞ്ഞു മടങ്ങിയ യുവാക്കളെ കാറിൽ പിന്തുടർന്ന സംഘം സിനിമാസ്റ്റൈലിൽ ഇടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചു.ബുധനാഴ്ച രാത്രി 10 30 ഓടെയായിരുന്നു സംഭവം.

തടിപ്പണി കഴിഞ്ഞ് ഏനാത്ത് നിന്നും കുന്നത്തൂർ തോട്ടത്തുംമുറിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന യുവാക്കൾക്ക് നേരെയായിരുന്നു ആക്രമണം.കുന്നത്തൂർ
തോട്ടത്തുംമുറി സ്വദേശികളായ റോബിൻ,ബിജു എന്നിവർക്കാണ് മർദ്ദനമേറ്റത്.ക്രൂരമായ മർദ്ദനത്തെതുടർന്ന് റോബിൻറെ രണ്ട് പല്ലുകൾ കൊഴിഞ്ഞുപോവുകയും മൂക്കിൻറെ പാലത്തിന് ക്ഷതം സംഭവിക്കുകയും ചെയ്തു.

ബിയർ കുപ്പിയും ഹെൽമറ്റും കൊണ്ടായിരുന്നു ഏഴംഗ സംഘത്തിൻറെ ആക്രമണം.സംഭവത്തെ കുറിച്ചുള്ള വിവരണം ഇങ്ങനെ:സ്കൂട്ടറിൽ വരികയായിരുന്ന യുവാക്കൾ റോഡരികിൽ കാർ നിർത്തിയിട്ട് അപകടമുണ്ടാക്കും വിധത്തിൽ റോഡിലേക്ക് ഡോർ തുറന്നിട്ട ശേഷം അതിനടുത്തായി മദ്യപിക്കുകയായിരുന്ന സംഘത്തെ ചോദ്യം ചെയ്തു. റോഡിലേക്ക് ഡോർ തുറന്നിട്ടത് എന്തിനാണെന്ന് ആയിരുന്നു യുവാക്കൾ ചോദ്യം ചെയ്തത്.തുടർന്ന് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന യുവാക്കളെ മദ്യപസംഘം കാറിൽ പിന്തുടരുകയായിരുന്നു.സിനിമാസ്റ്റൈലിൽ കാർ കൊണ്ട് സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് യുവാക്കൾ റോഡിലേക്ക് തെറിച്ചു വീണു.

പിന്നീടായിരുന്നു ക്രൂരമർദ്ദനം.മാരുതി കാറിലെത്തിയ ഏഴംഗ മദ്യപസംഘം ആണ് ബിയർ കുപ്പി കൊണ്ടും ആക്രമണത്തിനിരയായ യുവാക്കളുടെ പക്കലുണ്ടായിരുന്ന ഹെൽമറ്റ് വച്ചും ക്രൂരമായി മർദ്ദിച്ചത്.

അവശരായ യുവാക്കളെ വഴിയിൽ തള്ളിയ ശേഷം മദ്യപസംഘം കടന്നു.ഇവർ ആരാണെന്നോ വാഹനത്തിൻറെ നമ്പർ പോലുമോ മർദ്ദനത്തിനിരയായ യുവാക്കൾക്ക് അറിയില്ല.പിന്നീട് വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കളാണ് ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചത്

Advertisement