സോഡാ കുപ്പികൊണ്ട് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ


ശാസ്താംകോട്ട . സോഡാ കുപ്പികൊണ്ട് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തൂർ മാനമ്പുഴ നിർമല ഭവനത്തിൽ വിനോദ് കുമാറിനെയാണ് (40) അറസ്റ്റ് ചെയ്തത്. കുന്നത്തൂർ ലിനു ഭവനത്തിൽ ലിജു (40) നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. ലിജു വീട്ടാവശ്യത്തിനായി പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി പങ്കുവിള ജംഗ്ഷനിലുള്ള വിഷ്ണു സ്റ്റോഴ്‌സിൽ എത്തിയ സമയം അവിടെയെത്തിയ പ്രതി കടയിൽ നിന്നും സോഡാ വാങ്ങികുടിച്ച ശേഷം സോഡാ കുപ്പി കൊണ്ട് തലയിൽ അടിക്കുകയായിരുന്നു. തലയ്ക്ക് അടി കൊണ്ട ലിജു താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി.

കുന്നത്തൂർ തൃക്കണ്ണാപുരം ക്ഷേത്രത്തിലെ ഉത്സവദിവസം ലിജുവിന്റെ വീടിന് സമീപം താമസിക്കുന്ന നടരാജൻ പിള്ളയെ മൂന്നുപേർ ചേർന്ന് ഉപദ്രവിച്ചത് ലിജുവിന്റെ ‘അമ്മ പോലീസിനോട് പറഞ്ഞതിലുള്ള വിരോധത്താലാണ്, നടരാജൻ പിള്ളയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ കിരണിന്റെ ബന്ധുവായ വിനോദ് കുമാർ ലിജുവിനെ ആക്രമിച്ചത്. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ അനൂപ് കെ.പി, എസ്.ഐ രാജൻ ബാബു.കെ, എസ്.ഐ ഭൂവനചന്ദ്രൻ, സി.പി.ഒ റാനിഷ്. ആർ . പിള്ള എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement