മലനട ഉത്സവത്തിനിടെ നാട്ടുകാരെ തല്ലിയ രണ്ട് വോളന്റിയർമാരെ സിസി ടിവി പൊക്കി

ശൂരനാട് :പേര് വോളന്‍റിയര്‍മാരെന്ന്, കൂലി അമ്പലത്തില്‍നിന്ന്, പണി ഓടിനടന്ന് തല്ലുണ്ടാക്കല്‍ ഒടുവില്‍ സിസിടിവി കള്ളം പൊളിച്ചു. പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നിരവധി പേരെ മർദ്ദിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ.

ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി ജിപിൻ സദനത്തിൽ ബിപിൻ(25),ശൂരനാട് വടക്ക് പാതിരിക്കൽ രാഹുൽ ഭവനിൽ രജ്ഞിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസ്സിലെ രണ്ടും മൂന്നും പ്രതികളായ ഇരുവരെയും ശൂരനാട് പോലീസ് പിടികൂടിയത്.

മലക്കുട മഹോത്സവത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള
ജോലികൾ ചെയ്യുന്നതിന് ഭരണ സമിതി നിയമിച്ച വോളന്റിയർമാരിൽ ഉൾപ്പെട്ടവരാണ് ഇരുവരും.ഒരു ദിവസത്തേക്ക് 1500 രൂപ നിരക്കിൽ നൂറോളം പേരെയാണ് നിയമിച്ചിരുന്നത്.കഴിഞ്ഞ മാർച്ച് 25 ന് വൈകിട്ട് ഏഴോടെ വോളന്റിയർമാരിൽ ഒരു വിഭാഗം ഉത്സവം കാണാനെത്തിയവരെയും കരക്കെട്ട് ഭാരവാഹികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.കരിമ്പിൻ തണ്ടും വടിയും മറ്റും ഉപയോഗിച്ചായിരുന്നു മർദ്ദനം.ആക്രമണത്തിൽ കരക്കെട്ട് ഭാരവാഹികളായ പോരുവഴി നടുവിലേമുറി പൈങ്ങാട്ടഴികത്ത് വീട്ടിൽ പ്രിയൻ കുമാർ,രാധാകൃഷ്ണ പിള്ള എന്നിവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

അടിയേറ്റ് മൂക്കിന്റെ പാലം പൊട്ടിയ പ്രിയൻകുമാറിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു.തുടർന്ന് നാട്ടുകാരും ദേവസ്വം ഭരണസമിതിയും ശൂരനാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയിരുന്നു.ശൂരനാട് എസ്.ഐ അനീഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐമാരായ ജേക്കബ്ബ്,ചന്ദ്രമോൻ,എ.എസ്.ഐ റഷീദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Advertisement