ഡോ. വന്ദന ദാസിന് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കി

കൊല്ലം. ഡോ. വന്ദന ദാസിന് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കി. പഠിച്ച കോളേജിൽ ചേതനയറ്റ ശരീരമായി വന്ദന എത്തിയപ്പോൾ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനും പൊതുദർശന വേദി സാക്ഷിയായി.

2016 ലാണ് വന്ദന മീയണ്ണൂർ അഡീസിയ മെഡിക്കൽ കോളേജിലേക്ക് എത്തുന്നത്. കളിച്ചും, പഠിച്ചും നടന്ന വഴികളിൽ വന്ദന ഇങ്ങനെ മടങ്ങിവരുമെന്ന് ആരും കരുതിയിരുന്നില്ല. സജീവമായി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്ന അതേ ഓഡിറ്റോറിയത്തിൽ വന്ദനയുടെ പൊതുദർശനം. ഒപ്പം പഠിച്ചവരും വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഒഴുകിയെത്തി. കരഞ്ഞു കലങ്ങിയ കണ്ണുമായി ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.

നാലുമണിക്കാണ് വന്ദനയെ അസീസിയാ മെഡിക്കൽ കോളേജിലെത്തിച്ചത്. അതിനും മണിക്കൂറുകൾക്കു മുമ്പ് തന്നെ കോളേജ് പരിസരം മനുഷ്യ കടലായി മാറിയിരുന്നു. മന്ത്രി വി.എൻ വാസവൻ തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രക്കൊപ്പം അനുഗമിച്ചാണ് കോളേജിലേക്ക് എത്തിയത്. മന്ത്രി കെ.എൻ ബാലഗോപാൽ പൊതുദർശനം ആരംഭിക്കും മുന്നേ എത്തി.

പൊതുദർശന വേദിയിലും വിദ്യാർത്ഥികളുടെ പ്രതിഷേധ ചൂടിരമ്പി. പൊതുദർശനം അവസാനിപ്പിച്ച് ഒടുവിലെ യാത്രയും പറഞ്ഞ് വന്ദന മടങ്ങുമ്പോൾ സഹപ്രവർത്തകരുടെ വൈകാരിക മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടേയിരുന്നു.

Advertisement