ശാസ്താംകോട്ട വീട്ടിൽ നിന്നും 43 പവനും രണ്ട് ലക്ഷം രൂപയും കവർന്ന സംഭവം;അന്വേഷണം നിലച്ചു

ശാസ്താംകോട്ട : മനക്കര മണ്ണെണ്ണ മുക്കിനു സമീപം വീട്ടിൽ നിന്നും 43 പവൻ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം നിലച്ചു.മോഷണവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.സമാന രീതിയിൽ മുമ്പ് കേസ്സുകളിൽപ്പെട്ടവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം
നടന്നത്.മോഷണം നടന്ന വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന നിഗമനത്തിലാണ് പോലീസ്.പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.എന്നാൽ മോഷണം നടന്ന വീട്ടിലും തൊട്ടടുത്തും നിരീക്ഷണ ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് പ്രതികൂലമായി.അതിനിടെ കാരാളിമുക്കിൽ നിന്നും പോലീസ് പിടികൂടിയ അന്തർ സംസ്ഥാന മോഷ്ടാവ് തമിഴ്നാട് മധുര തിരുമംഗലം സ്വദേശി സുന്ദരമൂർത്തി(46)ക്ക് മനക്കരയിലെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധമില്ലെന്ന് ചോദ്യം ചെയ്യലിൽ പോലീസിന് ബോധ്യപ്പെട്ടിരുന്നു. പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്ന് തുടക്കത്തിൽ പോലീസ് വ്യക്തമാക്കിയിരുന്നുവെങ്കിലും നിലവിൽ അന്വേഷണം
നിലച്ചിരിക്കയാണ്.മണ്ണെണ്ണ മുക്കിനു സമീപം വൃന്ദാവനിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാറിന്റെ വീട്ടിൽ മോഷണം നടന്നത് ആഴ്ചകൾക്ക് മുമ്പാണ്.വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് മോഷണം നടന്നത്.ദിലീപ് കുമാറും കുടുംബവും കൊച്ചിയിൽ മകന്റെ വീട്ടിലേക്ക് പോയി നാലാം ദിവസം മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്.
വീടിന്റെ മുൻ ഭാഗത്തെ ഗ്രില്ലുകളും കതകും തുറന്നിട്ട നിലയിലായിരുന്നു.തുടർന്നു നടത്തിയ പരിശോധനയിലാണ് അലമാരിയുടെ പൂട്ട് പൊളിച്ച് സ്വർണവും പണവും കവർന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

Advertisement