സിപിഐ നേതാവിന്റെ റേഷന്‍ കടക്കെതിരെ നടപടി എടുത്ത താലൂക്ക് സപ്‌ളൈഓഫീസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

Advertisement

ശാസ്താംകോട്ട(കൊല്ലം).സിപിഐ നേതാവിന്റെ റേഷന്‍ കടക്കെതിരെ നടപടി എടുത്ത താലൂക്ക് സപ്‌ളൈഓഫീസറെ ദിവസങ്ങള്‍ക്കകം വയനാട്ടിലേക്ക് സ്ഥലംമാറ്റി പ്രതികാരനടപടി. കുന്നത്തൂര്‍ ടിഎസ്ഒ സുജ ഡാനിയേലിനെയാണ് സ്ഥലം മാറ്റിയത്.

സാധാരണ സ്ഥലം മാറ്റത്തിന്റെ മറപിടിച്ചാണ് സ്ഥലം മാറ്റമെങ്കിലും കുന്നത്തൂര്‍ സപ്‌ളൈഓഫീസര്‍ക്ക് സമാന തസ്തികയിലേക്കാണ് സ്ഥലംമാറ്റം നല്‍കിയത് എന്ന് ഉത്തരവില്‍ തന്നെ വ്യക്തമാണ്. ഉത്തരവില്‍ ബാക്കി യുള്ളവരെല്ലാം അഭ്യര്‍ഥിച്ച പ്രകാരം സൗകര്യപ്രദമായാണ് സ്ഥലം മാറ്റം.

ഈ മാസം 13ന് ആണ് പോരുവഴി പഞ്ചായത്തില്‍ സിപിഐ നേതാവ് രാഘവന്‍പിളള(പ്രിയന്‍കുമാര്‍) നടത്തുന്ന റേഷന്‍ കട നിരന്തര പരാതികളുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡു ചെയ്തത്. സിപിഐ സംഘടനയായ കേരളാ റേഷന്‍ എംപ്‌ളോയീസ് ഫെഡറേഷന്‍ സംസഥാന ജനറല്‍ സെക്രട്ടറിയാണ് പ്രിയന്‍കുമാര്‍. പരാതിയെത്തുടര്‍ന്ന് ഉന്നത തലത്തില്‍ നിന്നും നിര്‍ദ്ദേശം നല്‍കിയാണ് സപ്‌ളൈഓഫീസറും സംഘവും പരിശോധന നടത്തിയത്. വന്‍ക്രമക്കേടാണ് കണ്ടെത്തിയത്. 21 ക്വിന്റല്‍ ധാന്യത്തിന്റെ വ്യത്യാസമാണ് കണ്ടത്. നടപടിയെത്തുടര്‍ന്ന് സുജാ ഡാനിയേലിനെ മന്ത്രിയുടെ ഓഫീസിലേക്കു വിളിപ്പിച്ചിരുന്നു. എന്നാല്‍ മന്ത്രി ജിആര്‍അനിലിനോട് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ പ്രശ്‌നമില്ലെന്നും ധൈര്യമായി പൊയ്‌ക്കൊള്ളാനും പറഞ്ഞാണ് മടക്കിയത്. ആ വാക്കാണ് പാഴ് വാക്കായത്.
മന്ത്രിയുടെ നിലപാടിനെതിരെ സംഘടന പാര്‍ട്ടിയില്‍പ്രശ്‌നമുണ്ടാക്കിയിരുന്നു. ഏറെ വിവാദമാകുന്നതാണ് നടപടി. മുമ്പും ഇതേ നേതാവിന്റെ റേഷന്‍കടയില്‍ക്രമക്കേട് പിടിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റം വാങ്ങിയിട്ടുണ്ട്. 2003,2008 വര്‍ഷങ്ങളില്‍ കടയ്ക്കെതിരെ നടപടി വന്നു. 2012ല്‍ കട ക്യാന്‍സല്‍ ചെയ്തു ഇത് 2017ല്‍ അനുഭാവപൂര്‍വം തിരികെ നല്‍കിയതാണ്. പ്രാദേശിക ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ഉന്നത തലത്തിലാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. പക്ഷേ നടപടി വന്നപ്പോള്‍ സപ്ളൈഓഫീസര്‍ക്ക് പാരയായി.

Advertisement