തേവലക്കരയില്‍ അമ്മയും മകനും വീടിനുള്ളിൽ തീ കത്തി മരിച്ച നിലയില്‍

തേവലക്കര. അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി മകൻ സെക്രട്ടേറിയറ്റ് ജീവനക്കാരനായ സോണി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ ലില്ലിയുടെ വീട്ടിനുസമീപം പുകയുടെ ഗന്ധം ഉയര്‍ന്നത് സമീപവാസി ശ്രദ്ധിച്ചിരുന്നു. പ്ളാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതിന്‍റെ ഗന്ധമാണെന്നാണ് കരുതിയത്. രാവിലെ എട്ടിന് മേല്‍ക്കൂരയിലൂടെ പുക ഉയരുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്.
തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിലാകെ തീയും പുകയും നിറഞ്ഞ അവസ്ഥയിലായിരുന്നു. വാതിൽ തകർത്താണ് ആദ്യം അകത്ത് കയറിയത്.വീടിൻ്റെ ഗേറ്റും അകത്ത് നിന്ന് പൂട്ടിയിരുന്നു. ഹാളിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.വീട്ടിൽ നിന്ന് പെട്രോള്‍ ഒഴിച്ചുവെച്ചിരുന്ന കുപ്പിയും ലഭിച്ചിട്ടുണ്ട്.

സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യ കാരണമെന്നാണ് സൂചന. സോണിക്ക് മാനസിക പ്രശ്നമുള്ളതായി പറയുന്നു. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങളാണ് തീ അണച്ചത്. തെക്കുംഭാഗം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Advertisement