പരസ്യമദ്യപാനത്തെ ചോദ്യം ചെയ്തതിന് ആക്രമണത്തിനിരയായ സ്വകാര്യ ബസ് കണ്ടക്ടർ മരിച്ചു

കൊട്ടിയം: പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്തതിന് മദ്യപാന സംഘത്തിൻ്റെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടർ മരിച്ചു.

കൊട്ടിയം ശ്രീനാരായണാ പൊളിടെക്നിക് കോളേജിന് സമീപം കിടങ്ങിൽ കിഴക്കതിൽ ലാലപ്പൻ എന്നു വിളിക്കുന്ന ലാലു മോൻ (50) ആണ് മരിച്ചത്.ഇക്കഴിഞ്ഞ പതിനാറിന് രാത്രി ഒമ്പതു മണിയോടെ കൊട്ടിയം കോളനിയ്ക്ക് സമീപമായിരുന്നു സംഭവം. കൊട്ടിയം – വാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ലാലു മോൻ ഡ്യൂട്ടി കഴിഞ്ഞ് ഒരു സുഹൃത്തിനൊടൊപ്പം ബൈക്കിൽ കോളനിക്കടുത്ത് എത്തുകയായിരുന്നു. ഈ സമയം വീടിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തു കൊണ്ട് എത്തിയ സംഘം ലാലു മോനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് അബോധാവസ്ഥയിൽ കിടന്ന ലാലു മോനെ പൊലീസെത്തി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമെത്തിച്ചു
സമീപം സജുവിന്‍റെ വീടിനോട് ചേര്‍ന്ന് കൊട്ടിയം ഒറ്റപ്ലാമൂട് സ്വദേശിയായ ലാലുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നത് കണ്ട് ലാലുമോൻ ഇത് ചോദ്യം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും, കേസ് ഒരാളിൽ മാത്രം ഒതുക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ഇതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ലാലു മോൻ്റെ ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ചൊവ്വാഴ്ചയ്ക്കുശേഷം കൊട്ടിയം നിത്യസഹായ മാതാ പള്ളിയിൽ നടക്കും. 

ഭാര്യ:ഷേർളി.മക്കൾ: സോനു .( ടെക്നോപാർക്ക്),അലൻ. 

Advertisement