കനാൽ വൃത്തിയാക്കൽ പ്രഹസനം, പൂർണ്ണമായും വൃത്തിയാക്കണം- നമ്മുടെ കായൽ കൂട്ടായ്മ

ശാസ്താംകോട്ട.അടുത്ത ആഴ്ച കനാൽ തുറന്നുവിടാൻ ഇരിക്കെ കനാൽ വൃത്തിയാക്കൽ പ്രഹസനമാകുന്നു. മുൻകാലങ്ങളിൽ കനാലിൽ കൂടി വെള്ളം ഒഴുകുന്നതിനു മുൻപ് കനാലിന്റെ ഇരുവശങ്ങളിലും കാടുകൾ വെട്ടിമാറ്റി, കനാലിനുള്ളിലെ പുല്ലും മാലിന്യങ്ങളും നീക്കം ചെയ്യുക പതിവായിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി തൊഴിലുറപ്പിൽ പെടുത്തിയായിരുന്നു ഇത്തരം പ്രവർത്തികൾ നടത്തിവന്നിരുന്നത്,സാങ്കേതികമായ നിയമപ്രശ്നങ്ങൾ ഉടലെടുത്തതോടെ തൊഴിലുറപ്പിൽ നിന്ന് ഈ പ്രവർത്തികൾ ഇപ്പോൾ മാറ്റിയിട്ടുണ്ട്. വരൾച്ച കാലങ്ങളിൽ കൃഷികൾക്ക് ഗുണകരമാകുന്നതിന് വേണ്ടിയാണ് കല്ലട ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾആരംഭിച്ചത്. വർഷത്തിലൊരു മാസം മാത്രമാണ് കനലിൽ കൂടി വെള്ളം ഒഴുക്കുന്നത്. അതുവരെ ആളുകൾ മാലിന്യങ്ങൾ തള്ളുന്നത് കനാലുകളിലാണ്, ടൺ കണക്കിന് മാലിന്യങ്ങളാണ് മുൻകാലങ്ങളിൽ കനാൽ ശുചീകരണ തൊഴിലാളികൾ സംസ്കരിക്കുന്നത്.

എന്നാൽ ഇപ്പോൾ കനാലിനുള്ളിലെ പോച്ചകൾ മാത്രമാണ് നീക്കം ചെയ്യുന്നത്. പ്ലാസ്റ്റിക്ക് ചാക്കുകളിലും കവറുകളിലും അല്ലാതെയും ഉള്ള മാലിന്യങ്ങൾ കനാലിൽ കുന്നുകൂടി കിടക്കുകയാണ്, കനാലിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളുടെ കിണറുകളിലേക്കും കനാലിൽ കൂടി ഒഴുകുന്ന ജലം ഒഴുകിയെത്തും, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും, ജലജന്യ രോഗങ്ങൾ ഉൾപ്പെടെ പടരുന്നതിന് കാരണമാകും, കനാലുകളിലെ പുല്ല് നീക്കം ചെയ്യുന്നതോടൊപ്പം, മാലിന്യങ്ങൾ കൂടി നീക്കം ചെയ്ത ശേഷമേ വെള്ളം തുറന്നു വിടാവൂ എന്ന് നമ്മുടെ കായൽ കൂട്ടായ്മ പ്രവർത്തകർ കെ. ഐ. പി അധികൃതരോട് ആവശ്യപ്പെട്ടു,

Advertisement