കൊല്ലത്ത് മുക്കുപണ്ടം പണയം വെച്ച് രണ്ടു ബാങ്കുകളില്‍ നിന്നായി ലക്ഷങ്ങള്‍ കബളിപ്പിച്ച യുവതി പിടിയില്‍

കൊട്ടിയം.മുക്കുപണ്ടം പണയം വെച്ച് രണ്ടു ബാങ്കുകളില്‍ നിന്നായി ലക്ഷങ്ങള്‍ കബളിപ്പിച്ച യുവതി കൊട്ടിയം പോലീസിന്‍റെ പിടിയിലായി. കൊട്ടിയം പുല്ലിച്ചിറ സിംല മന്‍സിലില്‍ സുല്‍ഫിയുടെ ഭാര്യ ശ്രുതി (30) ആണ് പോലീസിന്‍റെ പിടിയിലായത്.


കേരള ഗ്രാമീണ ബാങ്ക് കൊട്ടിയം ശാഖയില്‍ നിന്ന് 4,32000 രൂപയും ഉമയനല്ലൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പുല്ലിച്ചിറ ശാഖയില്‍ നിന്ന് 449593 രുപയും കബളിപ്പിച്ച കേസിലാണ് യുവതി പിടിയിലായത്. 2020 സെപ്തംപര്‍ മാസം മുതല്‍ വിവിധ തവണകളായി മുക്കുപണ്ടങ്ങള്‍ പണയം വെച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്താന്‍ യുവതിയെ സഹായിച്ചവര്‍ക്കെതിരെയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. 26/11/2022 ന് കേരള ഗ്രമീണ ബാങ്ക് മാനേജരുടെ പരാതിയില്‍ കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് 21/12/2022 ല്‍ പുല്ലിച്ചിറ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയെന്ന് ബോധ്യമാവുകയും ബാങ്ക് മാനേജറുടെ പരാതിയില്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഒളിവിലായിരുന്ന പ്രതി വീട്ടില്‍ വന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതി, സമാന രീതിയില്‍ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരുകയാണ്. ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശാനുസരണം ചാത്തന്നൂര്‍ എ.സി.പി. ബി.ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ കൊട്ടിയം സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് പി നായര്‍, റെനോക്സ്, ഷാരുണാ ജയ്ലാനി, സിപിഒ വിശാല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement