കുന്നത്തൂരിലെ ജനങ്ങളെ മലിനജലം കുടിപ്പിച്ച് വാട്ടർ അതോറിറ്റി

കുന്നത്തൂർ:കുന്നത്തൂർ ശുദ്ധജല പദ്ധതി പ്രകാരം കുന്നത്തൂർ പഞ്ചായത്തിൽ പൂർണമായും പടിഞ്ഞാറെ കല്ലട,ശാസ്താംകോട്ട,പോരുവഴി പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ളമെന്ന പേരിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നത് വൻതോതിൽ ‘കോളിഫോം’ ബാക്ടീരിയ അടങ്ങിയ മലിനജലമെന്ന് ആക്ഷേപം.വർഷങ്ങൾക്ക് മുമ്പ് ചേലൂർ കായലിലെ വെള്ളം ഉപയോഗിച്ച് ആരംഭിച്ച പദ്ധതിയുടെ തുടക്കം മുതൽ കലക്കവെള്ളമാണ് വിതരണം ചെയ്തിരുന്നത്. ഇപ്പോൾ കലക്ക വെളളത്തിനു പകരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന മലിനജലമാണ് ലഭിക്കുന്നതെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.കുന്നത്തൂർ ഉൾപ്പെടെ നാല് പഞ്ചായത്തുകളിലെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.ചേലൂരിൽ നിന്നുള്ള വെള്ളം കൊല്ലാറയിലെ പമ്പ് ഹൗസിലെത്തിച്ച് ശുദ്ധീകരിച്ചാണ് തുടക്കത്തിൽ വിതരണം ചെയ്തിരുന്നത്.

എന്നാൽ അധികം വൈകാതെ പമ്പ് ഹൗസിൽ തകരാർ സംഭവിക്കുകയും അത് പരിഹരിക്കാൻ അധികൃതർ വിമുഖത കാട്ടുകയും ചെയ്തു.പമ്പ് ഹൗസിലെ കിണറ്റിൽ കൂറ്റൻ മോട്ടോർ വീണത് എടുക്കാനും കഴിഞ്ഞിട്ടില്ല.ഇപ്പോൾ ചേലൂർ കായലിൽ നിന്നുള്ള വെള്ളം കൊല്ലാറയിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ടാങ്കിൽ എത്തിച്ച ശേഷം ക്ലോറിനേഷൻ പോലും നടത്താതെ അതേപടി വിതരണം ചെയ്യുകയാണ്.യാതൊരു സംരക്ഷണവുമില്ലാതെ കിടക്കുന്ന ചേലൂർ കായൽ വർഷങ്ങൾക്ക് മുമ്പ് അനധികൃത മണൽ ഖനനത്തിന് കുപ്രസിദ്ധമായിരുന്നു.പ്രദേശവാസികൾ പ്രാഥമിക ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നതും കന്നുകാലികളെയടക്കം കുളിപ്പിക്കുന്നതും ഓല അഴുകാൻ ഇടുന്നതുമടക്കം എല്ലാം ഈ കായലിൽ നടക്കുന്നു.മാത്രമല്ല ചേലൂരിൽ പതിക്കുന്ന തൊളിക്കൽ തോട്ടിലടക്കം വൻതോതിൽ ഇറച്ചി – സെപ്ടിക് ടാങ്ക് – ഭക്ഷണ മാലിന്യവും തള്ളുന്നു.ഇത്തരത്തിൽ മലിനമായ വെള്ളമാണ് ക്ലോറിനേഷൻ പോലും നടത്താതെ പൈപ്പുകൾ വഴി ശുദ്ധജലമെന്ന പേരിൽ വിതരണം ചെയ്യുന്നത്.മിക്കവാറും കുടിവെള്ളത്തിൽ ജീവനുള്ള പുഴുക്കളും കൃമികളും മറ്റ് ജലജീവികളും ഗുണഭോക്താക്കൾക്ക് ലഭിക്കാറുണ്ടെന്ന് പരാതിയുണ്ട്.അതിനിടെ ആരോഗ്യത്തിന് ഏറെ ഹാനീകരമായ രീതിയിൽ കോളീഫോം ബാക്ടീരിയയുടെ അളവും വലിയ
തോതിലാണെന്ന് അടുത്തിടെ ഡൽഹിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.കുന്നത്തൂരിലെ ജനങ്ങളെ മലിനജലം കുടിപ്പിക്കുന്ന വാട്ടർ അതോറിറ്റി ഓരോ മാസവും ലക്ഷങ്ങളാണ്
കൊയ്യുന്നത്.കുന്നത്തൂർ ശുദ്ധജല പദ്ധതി പ്രകാരം ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാൽ സാംക്രമിക
രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത ഉണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.കുന്നത്തൂർ പദ്ധതിയുടെ നവീകരണവും മറ്റും ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ബദൽ കുടിവെള്ള പദ്ധതിക്കായി നാട്ടുകാർ മുറവിളി കൂട്ടിയെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.

Advertisement