വേട്ടപ്പട്ടി ഇനത്തിലെ വളർത്തു നായ്ക്കളെ ഉപേക്ഷിച്ച നിലയിൽ; തുരുത്തിക്കരയിൽ ജനം ഭീതിയിൽ

കുന്നത്തൂർ : കുന്നത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ വളർത്തു നായ്ക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.തുരുത്തിക്കര പള്ളിമുക്കിൽ നിന്നും കൊല്ലാറ ഭാഗത്തേക്ക് പോകുന്ന ഗ്രാമീണ പാതയിലാണ് വിദേശ ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളെ ഉപേക്ഷിച്ചത്. അക്രമ കാരികളായ റോട്ട് വീലര്‍ നായകളാണിവയെന്ന് പറയുന്നു. ഇത്തരം നായകള്‍ അപരിത സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ക്ക് തുല്യമാണ്. മനുഷ്യരെ കടിച്ചുകൊലപ്പെടുത്തിയ ചരിത്രമുള്ളതാണ് ഈ ഇനം

ദിവസങ്ങൾക്ക് മുമ്പ് രാതിയിൽ വാഹനത്തിൽ എത്തിച്ചാണ് മുപ്പതോളം പിഞ്ചുകുട്ടികൾ പഠിക്കുന്ന അംഗൻവാടിക്ക് സമീപം ആക്രമണകാരികളായ നായ്ക്കളെ ഉപേക്ഷിച്ചത്.ഇതിനാൽ കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുന്നു.

വയൽഭാഗമായ ഇവിടെ റബ്ബർ തോട്ടത്തിൽ മറഞ്ഞിരിക്കുന്ന നായ്ക്കൾ റോഡിലൂടെ നടന്നു പോകുന്നവരെ കാണുമ്പോൾ കടിക്കാനായി ചാടിവീഴുന്നത് പതിവാണ്.ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടുന്നവർക്ക് വീണ് പരിക്കേൽക്കുന്നു.പ്രദേശവാസിയ രമണി എന്ന വീട്ടമ്മയ്ക്ക് വീഴ്ചയിൽ സാരമായി പരിക്കേറ്റിരുന്നു.പ്രദേശവാസികൾ കന്നുകാലികളെ കെട്ടുന്നതിനും തീറ്റ ശേഖരിക്കുന്നതിനും എത്തുന്ന ഭാഗത്താണ് നായകൾ തമ്പടിച്ചിരിക്കുന്നത്. പേവിഷബാധ സംശയിച്ചാണോ ഈ പട്ടികളെ ഉപേക്ഷിച്ചതെന്ന സംശയവും ഉയരുന്നുണ്ട്.

ജനം ഭീതിയിലാണെന്നും അടിയന്തിരമായി ആക്രമണകാരികളായ നായകളെ പിടികൂടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.

Advertisement