കുന്നത്തൂരിൽ ഭാര്യയുടെ മുന്‍ കാമുകനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കെഎസ്ആർടിസി ഡ്രൈവറും ബന്ധുവും റിമാന്റിൽ

കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് ഭാര്യയുടെ മുന്‍ കാമുകനെ ചുടുകട്ട കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കെഎസ്ആർടിസി ഡ്രൈവറെയും ബന്ധുവിനെയും കോടതി റിമാന്റ് ചെയ്തു.കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിലെ ഡ്രൈവറായ തൊളിക്കൽ സ്വദേശി,ഇയ്യാളുടെ അടുത്ത ബന്ധു എന്നിവരാണ് അറസ്റ്റിലായത്.മറ്റൊരാൾ ഒളിവിലാണ്.ഇയ്യാളെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.പട്ടികജാതി പീഡനനിരോധന നിയമം അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.ഏതാനും ദിവസം മുമ്പ് രാത്രി 10.30 ഓടെയായിരുന്നു സംഭവം.വയൽ പാതയിലൂടെ വീട്ടിലേക്ക് നടന്നു പോകവേ പിന്നാലെയെത്തിയ മൂവർ സംഘം ആക്രമിക്കുകയായിരുന്നു.ഇഷ്ടിക കൊണ്ട് തലയ്ക്ക് പിറകിലിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.


ആക്രമണത്തിൽ തലയ്ക്ക് പരിക്കേൽക്കുകയും വാരിയെല്ലുകൾ തകരുകയും ചെയ്തു.നിലവിളി കേട്ട് പരിസരവാസി ഓടി എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അപകടനില തരണം ചെയ്തിട്ടുണ്ട്.ആക്രമണം നടന്നതിന്റെ പിറ്റേ ദിവസം നാട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പ്രതികൾ പിടിയിലായത്.മുൻ
വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.ഒന്നാം പ്രതിയായ ട്രാൻ.ഡ്രൈവറുടെ ഭാര്യയുമായി മർദ്ദനത്തിരയായ ആൾ ഏറെ നാളായി അടുപ്പത്തിലായിരുന്നു.അതിനിടെ മാസങ്ങൾക്കു മുമ്പ് ഇരുവരും ഒളിച്ചോടി.ദിവസങ്ങൾക്കു ശേഷം പോലീസ് സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.തുടർന്ന്
പോലീസ് നടത്തിയ ചർച്ചയിൽ ഇനി മേലാൽ ബന്ധം തുടരില്ലെന്നും സംഭവത്തിന്റെ പേരിൽ പിന്നീട് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും ഇരുകൂട്ടരുടെയും ബന്ധുക്കളും ഉറപ്പ് നൽകിയിരുന്നു.പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരും അവരവരുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.ഇതിന് ശേഷമാണ് പോലീസിന് നൽകിയ ഉറപ്പ് ലംഘിച്ച് ആക്രമണം നടത്തിയത്.

Advertisement