മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിനെച്ചൊല്ലി പട്ടാപ്പകല്‍ നഗര മധ്യത്തില്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം, ദൃശ്യം

കൊല്ലം(പരവൂര്‍): പട്ടാപ്പകല്‍ നഗര മധ്യത്തില്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിനെച്ചൊല്ലി ഭര്‍ത്താവാണ് യുവതിയെ ഭീകരമര്‍ദ്ദനം മര്‍ദ്ദനം നടത്തിയത്. കൊല്ലം പരവൂരിലാണ് സംഭവം. കലയ്ക്കോട് ആലുംമൂട്ടില്‍ കിഴക്കതില്‍ സുമയ്ക്ക് (31) കൈയ്ക്കും കാലിനും പരിക്കേറ്റു. യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

https://youtu.be/dPZgBRwhYTk

സുമയുടെ ഭര്‍ത്താവ് കോട്ടപ്പുറം കാരുണ്യത്തില്‍ ശ്രീനാഥി (37)നെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പകല്‍ 11 മണിയോടെയാണ് സുമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് ഇവിടെ വെച്ച് സുമയെ മര്‍ദിക്കുകയായിരുന്നു. പിന്നീട് കടയില്‍ നിന്ന് സുമയെ പിടിച്ച് വലിച്ചിഴച്ച് പുറത്ത് റോഡില്‍ കൊണ്ടുവന്ന ശേഷവും മര്‍ദിച്ചു. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് യുവതിക്ക് അതിക്രൂരമായ മര്‍ദനമേറ്റത്. ശ്രീനാഥ് സുമയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു.

കടയില്‍ നിന്ന് റോഡിലേക്കും അവിടെ നിന്ന് തൊട്ടടുത്ത കടത്തിണ്ണയിലുംവെച്ച് ക്രൂരമായി മര്‍ദിച്ചു. സുമക്കൊപ്പം ജോലിചെയ്യുന്ന യുവതി അക്രമം തടസപ്പെടുത്തുകയും എത്ര വിലക്കിയിട്ടും സുമയുടെ തലതാങ്ങിപ്പിടിക്കുകയും ചെയ്തതിനാലാണ് പരുക്കു ഗുരുതരമാകാതിരുന്നത്.
സുമയുടെ കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചും തല റോഡില്‍ ഇടിപ്പിച്ചുമാണ് ശ്രീനാഥ് മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച നാട്ടുകാരോടും ശ്രീനാഥ് കയര്‍ത്തു സംസാരിച്ചു. ശേഷം ശ്രീനാഥ് റോഡിലൂടെ പോയ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി. വാഹനങ്ങളില്‍ തലകൊണ്ട് ഇടിക്കുകയും മറ്റും ചെയ്തതോടെ ഏറെ നേരം നഗരത്തില്‍ ഗതാഗത തടസവും ഉണ്ടായി.

Advertisement