‘എസ്ഡിപിഐ വർഗീയകക്ഷി, കൂടിക്കാഴ്ച താൽപര്യമില്ല, നേതാക്കളെ മടക്കി അയച്ചു’

തിരുവനന്തപുരം: ബോംബ് ആക്രമണത്തിന് ശേഷം എസ്ഡിപിഐ സംഘം എകെജി സെന്റർ സന്ദർശിച്ചു എന്ന തരത്തിൽ ഒരു വാർത്തയും ചിലർ എകെജി സെന്ററിന് മുന്നിൽ നിൽക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇത് വസ്തുതാപരമല്ലെന്നും എകെജി സെന്റർ അറിയിച്ചു.

എസ്ഡിപിഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലൈ ഒന്നിന് അഞ്ച് മണിയോടെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു. പാർട്ടി നേതാക്കന്മാരെ കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്താൻ പാർട്ടിക്ക് താൽപര്യമില്ല എന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്തത്. അഞ്ച് മിനിട്ടിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ല എന്ന കർശന നിലപാട് എടുത്തതോടെയാണ് അവർ മടങ്ങിയത്. പുറത്ത് ഇറങ്ങിയ അവർ എകെജി സെന്ററിന് മുന്നിൽനിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കാനും തയ്യാറായി. ഇത് പൂർണമായും കളവാണ്.

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എകെജി സെന്റർ പൊതുജനങ്ങൾക്ക് എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രം എന്ന നിലയിലാണ് മഹാനായ എകെജിയുടെ പേരിലുള്ള ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അവിടെ കടന്നുവരുന്നതിന് ഒരു വിലക്കും ആർക്കും ഏർപ്പെടുത്തിയിട്ടില്ല. പക്ഷെ എസ്ഡിപിഐ പോലുള്ള വർഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും പാർട്ടി ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ മടക്കി അയച്ചത്. ഓഫീസിന് ഉള്ളിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എകെജി സെന്റർ സന്ദർശിച്ചു എന്ന തരത്തിൽ എസ്ഡിപിഐ സ്വയം പ്രചരണം നടത്തുന്നത് മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളിൽ വച്ചാണ്. അത്തരത്തിൽ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ല. സിപിഎം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം ജനങ്ങൾക്ക് പൂർണമായും വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയും എന്ന് ഉറപ്പാണെന്നും സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.

Advertisement